13. അച്ഛനെ പറ്റി കുറെക്കൂടി കഥകള്‍

 1.      സത്യവാന്റെ മൊഴി

എന്‍റെ അച്ഛന്‍ സത്യമേ പറയൂ എന്നുള്ളതിനാല്‍ നാടുകാരിട്ട പേരാണ് സത്യവാന്‍ സാറ്. അങ്ങനെയിരിക്കെ സാറിന്റെ ഒരു ശിഷ്യന്‍ ഒരു തല്ല് കേസില്‍ പ്രതി ആയി. ശിഷ്യന്‍ മദ്യപാനി ആയിരുന്നു. മദ്യത്തിന്റെ ലഹരിയില്‍ ഫിലിപ്പിനെയും കൂട്ടാളിയെയും കസേരക്ക് അടിച്ച് എന്നാണ് കേസ്. സാക്ഷി ആയി സാറ് മാത്രം. എന്നും വൈകുന്നേരം ലേശം അടിച്ചുകൊണ്ടുള്ള വരവില്‍ ശിഷ്യനില്‍ നിന്നു സാറിനു ഭീഷണി ഉയര്‍ന്നിരുന്നു. അയാള്‍ക്കെതിരായി സാറൊന്നും തന്നെ മൊഴിയില്‍ പറയരുത്. എങ്കിലും അത് അസംഭവ്യമാനെന്നു അയാള്‍ക്കുതന്നെ അറിയാം. അയാളുടെ ഭീഷണി നിത്യവും തുടര്‍ന്നു. ശിക്ഷ കിട്ടുമെന്നു അയാള്‍ക്കും ഉറപ്പായിരുന്നു. സാറിനു ഒരു കൂസലുമില്ല. അങ്ങനെ ആ ദിവസവും വന്നെത്തി. സാറിനെ കോടതിയില്‍ വിസ്തരിച്ചു. അക്ഷോഭ്യനായി തന്നെ സാറ് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്കിക്കൊണ്ടിരുന്നു. വാദികളുടെ വലിയ ഉത്സാഹവും സന്തോഷവും വ്യക്തമായി എല്ലാവര്‍ക്കും കാണാമായിരുന്നു. അവരുടെ ജയം അവര്‍ക്ക് ഉറപ്പായിരുന്നു. അവസാനം വക്കീല്‍ ചോദിച്ചതിപ്രകാരമായിരുന്നു.

" ഇയാള്‍ കസേര എടുക്കുന്നത് താങ്കള്‍  കണ്ടോ?"

ഉത്തരം : കണ്ടു . പക്ഷെ ഇരിക്കാനാണോ അടിക്കാനാണോ എന്നൊന്നും എനിക്കറിയില്ല. ഞാനുടനെ തന്നെ തിരിഞ്ഞു നടക്കുകയായിരുന്നു.

സാറ് സത്യം അതുപോലെ തന്നെ പറഞ്ഞു. ജഡ്ജി പോലും ചിരിച്ചു പോയി. കേസിന്റെ വിധി എങ്ങനെ ആയി എന്ന് നിങ്ങള്‍ തന്നെ ഊഹിക്കുക.

പിറ്റേ ദിവസം മുതല്‍ മദ്യപാനി മാന്യനായി. സാറിന്റെ ഒരു ആരാധകനായി അയാള്‍ മാറുകയും ചെയ്തു.

2. മദ്യപാനി

 

മദ്യപാനി ഞങ്ങള്‍ക്കെല്ലാം പരിചിതനായിരുന്നു. കുടുംബത്തെപറ്റി അയാള്‍ യാതൊന്നും വേവലാതിപ്പെട്ടേ ഇല്ല. ഭാര്യയുടെയും മക്കളുടെയും കണ്ണുനീരിനു അയാള്‍ യാതൊരു വിലയും കല്പിച്ചില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞു . അയാളുടെ മകന്‍ വലുതായി. നല്ലവനായി മാത്രം നാട്ടുകാര്‍ അവനെ വിലയിരുത്തി. നാണമില്ലാതെ കുടിച്ചു നടക്കുന്ന അച്ഛന്റെ നല്ലവനായ പുത്രന്‍. അച്ഛന്റെ മദ്യപാനം നിറുത്താന്‍ മകന്‍ പല അടവുകളും പരീക്ഷിച്ചു. എല്ലാം പരാജയപ്പെട്ടു. അച്ഛന്‌ മകനോടുള്ള ദ്വേഷ്യം വര്‍ദ്ധിച്ചു എന്ന് മാത്രം. ഒരു ദിവസം കള്ളു ഷാപ്പില് അച്ഛന്‍ കുടിച്ചു വിലസുകയായിരുന്നു. എതിരെയുള്ള ബഞ്ചില്‍ നിന്നു പരിചിതമായ സ്വരം " എനിക്കും കൊണ്ടുവാ ഒരു കുപ്പി" . അയാള്‍ തിരിഞ്ഞു നോക്കി. സ്വന്തം മകന്‍. അയാള്‍ മെല്ലെ അവിടെനിന്നും ഇറങ്ങി. പിന്നീടൊരിക്കലും അയ്യാള്‍ മദ്യപിച്ചിട്ടില്ല. മകന്‍ അച്ഛനെ തോല്‍പ്പിച്ചിരിക്കുന്നു.

 

3.     പ്രസവ രക്ഷ !!!!

 

ഞങ്ങള്‍ ആറുപേരായിരുന്നു, ഞങ്ങളുടെ മാതാപിതാക്കള്‍ക്ക്. ഓരോ പ്രസവം കഴിയുമ്പോഴും അമ്മ വളരെയധികം ശോഷിച്ചു വന്നതായും അച്ഛന്‍ തടി വച്ചു വരുന്നതായും കണ്ടു. ഇതിലെ അസ്വാഭാവികത ഞങ്ങളെപ്പോലെ അച്ഛന്‍റെ സുഹൃത്തിനെയും ആലോചാനാമഗ്നരാക്കി. അവസാനം ആ രഹസ്യം അച്ഛന്‍ തന്നെ വെളിപ്പെടുത്തി. അമ്മക്കു വേണ്ടി വാങ്ങിയ  പ്രസവരക്ഷാമരുന്നുകളെല്ലാം കഴിച്ചിരുന്നതു അച്ഛനായിരുന്നു. അമ്മക്കിതൊന്നും പിടിക്കത്തില്ല എന്ന തോന്നല്‍ കൊണ്ടു അമ്മ കഴിക്കുന്നില്ലായിരുന്നു. ച്യവനപ്രാശ്യവും ദശമൂലജീരകാരിഷ്ടവും കഴിക്കാന്‍ നല്ല സ്വാദ്, അച്ഛന്‍ പറഞ്ഞത്. "പ്രസവം അവള്‍ക്കും രക്ഷയെനിക്കും. പറഞ്ഞതു അക്ഷരാര്‍ത്ഥത്തില്‍ ശരി ആയിരുന്നു. പൈസ കൊടുത്തു വാങ്ങിയ മരുന്നു കളയാന്‍ പാടില്ലല്ലോ എന്ന വിശദീകരണവും.!

 

4.     ബില്ല്

 

ആദ്യമായാണ്‌ അയാള്‍ പട്ടണത്തിലെത്തുന്നത്. വന്ന കാര്യം നേടാന്‍ അല്പം താമസിച്ചു. നേരം ഉച്ചയായി. വിശപ്പ്‌ സഹിക്കാതെ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. രണ്ടാമതും മൂന്നാമതും ചോറു വാങ്ങി വയറു നിറയെ കഴിച്ചു. ചോറിന്ന് കറി വിശപ്പാണെന്നു അയാള്‍ക്കു തോന്നി. അവസാനം ബില്ല് കൊണ്ടുവന്നപ്പോള്‍ അയാള്‍ അന്തം വിട്ടു പോയി. ഇത്രയും പൈസക്ക്‌ താന്‍ ഭക്ഷണം കഴിച്ചുവോ എന്ന് അയാള്‍ക്കുതന്നെ അത്ഭുതം  തോന്നി. മാറി നിന്നു ബില്ല് തിരിച്ചും മറിച്ചും കൂട്ടിയും കിഴിച്ചും നോക്കി. ഒരെത്തും പിടിയും കിട്ടാതെ അയാള് മാനേജരോട് തന്നെ ചോദിച്ചു." സാറേ ഇതെന്റെ തന്നെ ബില്ലാണോ?". ഒരു കര്‍ഷകന്റെ നിഷ്കളങ്കതയെ മാനേജര്‍ ചോദ്യം ചെയ്തില്ല

 

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും