48. റോസ് പൂന്തോട്ടവും ഒരു സൈക്കിള്‍ യാത്രയും

 ഐഐടി മദ്രാസില്‍ മാനുകളും കുരങ്ങുകളും ധാരാളം ഉണ്ടായിരുന്നു, കാരണം ക്യാമ്പസ് ഗിണ്ടി മാനുകളുടെ പാര്‍ക്കിന്‍റെ ഒരു ഭാഗം തന്നെ ആയിരുനന്നു എന്നത് തന്നെ. എന്നാല്‍ ഡല്‍ഹി ഐഐടിയില്‍ ഇങ്ങനെയുള്ള സൗകര്യം ഒന്നുമില്ലായിരുന്നു. ഒന്നാമത് വളരെയധികം വാഹനത്തിരക്കുള്ള പാലം റോഡിന്റെ വശത്തായിരുന്നു ക്യാമ്പസ് എന്നതും ഒരു കാരണമാവാം. പക്ഷെ ക്യാമ്പസ്സിന്റെ നേരെ എതിര്‍ വശത്ത് നല്ലൊരു പൂന്തോട്ടം ഉണ്ടായിരുന്നു. മികച്ച ഒരു റോസ് പൂന്തോട്ടം. ന്യു ഡല്‍ഹി ‍ നഗരത്തിലുണ്ടാകുന്ന കാര്‍ബണ്‍ ഡയോക്സൈഡ് വാതക വര്‍ദ്ധന കുറെയെങ്കിലും  നിയന്ത്രിക്കാന്‍ ഇത്തരം പൂന്തോട്ടങ്ങള്‍ സഹായിക്കും എന്നത് തീര്‍ച്ചയാണല്ലോ.  രാവിലെ അഞ്ചു മണിക്ക് തന്നെ തുറക്കുന്ന റോസ് ഗാര്ഡ്ന്‍ വൈകുന്നേരം ഏഴര മണിവരെ തുറന്നിരിക്കും. സാമാന്യം വൃത്തിയായി തന്നെ സൂക്ഷിക്കുന്ന പൂന്തോട്ടം. അവിടെ ഒരു ദിവസം ഞങ്ങള്‍ സകുടുംബം പോയി.

അവിടെയുള്ള റോസ് ചെടികളുടെ വൈവിധ്യം കണ്ടു ശ്രീമതി അത്ഭുതപ്പെട്ടു പോയി. വിവിധ നിറങ്ങളില്‍ വിവിധ വലിപ്പത്തില്‍ ഉള്ള റോസാപൂക്കളോടു കൂടി നില്ക്കുന്നു, ചെടികള്‍. പേര് റോസ് എന്നാണെങ്കിലും മഞ്ഞയും വെള്ളയും നിറത്തിലുള്ള റോസും അവിടെ ഉണ്ടായിരുന്നു. ഒരു അവധി ദിവസം പിക്നിക്കിനും പ്രകൃതി രമണീയമായ അന്തരീക്ഷത്തില്‍ കൂട്ടുകൂടാനും പറ്റിയ സ്ഥലം. കുറെ ഉള്ളിലേക്ക് പോയാല്‍ ഒരു ചെറിയ തടാകവും അവിടെ ഉണ്ടെന്നു കാണാം. അവിടെ ചില പക്ഷികളും. അന്ന് എനിക്ക് ഫോട്ടോഗ്രാഫിയില്‍ താല്പര്യം ഇല്ലായിരുന്നു. കളര്‍ ഫോട്ടോ അന്ന് പ്രചാരവുമില്ല. അടുത്തൊരു പ്രാസംഗികന്‍ പറഞ്ഞത് പോലെ പണ്ടൊക്കെ ആള്‍ക്കാര്‍ എന്തെങ്കിലും അറിയാന്‍ ദൈവത്തിനോട് ചോദിക്കുന്നത് പോലെ ഇപ്പോള്‍ എല്ലാം പറഞ്ഞു തരാന്‍ ഗൂഗിള്‍ അമ്മാവന്‍ ഉണ്ടല്ലോ. അങ്ങനെ ഗൂഗിള്‍ അമ്മാവന്‍ തന്ന ചില ചിത്രങ്ങള്‍ കൊടുക്കുന്നു.

ഐഐടി ക്യാമ്പസ്സിലെ യാത്രകള്‍ക്ക് സൈക്കിള്‍ തന്നെയാണ് അന്നും ഇന്നും കുട്ടികള്‍ ഉപയോഗിച്ചിരുന്നത്. മദിരാശി ഐഐടി ക്യാമ്പസ്സിനകത്തും ഇന്നും സൈക്കിള്‍ തന്നെ പ്രധാന വാഹനം. നമ്മുടെ എഞ്ചിനീയറിംഗ് കൊളെജുകളിലെപ്പോലെ മോട്ടോര്‍ ബൈക്കുകളുടെ ബാഹുല്യം തീരെയില്ല. ഞാന്‍ കണ്ട ഐഐടി ക്യാമ്പസ്സുകളിലൊന്നും തന്നെ. അന്തരീക്ഷ മലിനീകരണമില്ല, പെട്രോളിന് ചിലവില്ല, ഇതിനെല്ലാമുപരി ശരീരത്തിന് നല്ല വ്യായാമവും കിട്ടും. ആരും പുതിയ സൈക്കിള്‍ വാങ്ങിക്കേണ്ട ആവശ്യം വരാറില്ല. സീനിയേര്‍സിന്റെ പഴയ സൈക്കിള്‍ നിസ്സാരവിലയ്ക്ക് എത്രയോ കിട്ടും. കുട്ടികളുടെതു മാത്രമായ ഒരു നോട്ടീസ് ബോര്‍ഡുണ്ടായിരുന്നു ഡല്‍ ഹി  ഐഐടി  യില്‍. ലൈബ്രറിയുടെ തൊട്ടു മുമ്പില്‍. അവിടെ ഇത്തരം പഴയ സാധനങ്ങള്‍ വില്ക്കാന്‍ പരസ്യം കൊടുത്താല്‍ മതി. വില്ക്കാനുള്ളവര്‍ക്ക് വില്ക്കാം , ആവശ്യമുള്ളവര്‍ ബന്ധപ്പെട്ടു വില പറഞ്ഞു വാങ്ങാം. ഞാനും അങ്ങനെ ഞാനും ഒരു സൈക്കിള്‍ വാങ്ങി. ചക്രത്തിന്റെ വലിപ്പം അല്‍പ്പം കൂടുതലായിരുന്നു, അതുകൊണ്ടു പെട്ടെന്ന് കാലു കുത്താന്‍ കഴിയില്ലായിരുന്നു എന്ന് മാത്രം. താമസം ഡിപ്പാര്ട്ടുമെന്റിനു വളരെ അടുത്തായത് കൊണ്ടു സാധാരണ ഇന്സ്റ്റിറ്റ്യൂട്ടില്‍  പോകാന്‍ വലിയ ഉപയോഗം ഇല്ലായിരുന്നു. വല്ലപ്പോഴും മുനിര്‍ക്കാ വരെ പോകാന്‍ ഉപയോഗിച്ചിരുന്നു.

പക്ഷെ ഒരു ദിവസം അതിന്റെ ആവശ്യമുണ്ടായി. കുട്ടികള്‍ തയാറായി വന്നപ്പോള്‍ സ്കൂള്‍ ആട്ടോ പോയിക്കഴിഞ്ഞു. അന്ന് കുട്ടികള്‍ക്ക്  ഏതോ പരീക്ഷ ആണെന്ന് പറഞ്ഞു പോകാതിരിനും വയ്യ. രാവിലെ സ്കൂള്‍ സമയം ആയതു കൊണ്ടു മറ്റു വാഹനങ്ങള്‍ ജിയാ സരായിയില്‍ നിന്ന് കിട്ടാനും വിഷമമായിരുന്നു. അതുകൊണ്ടു രണ്ടു പേരെയും സൈക്കിളില്‍ മുമ്പിലും പിന്നിലും ഇരുത്തി സ്കൂള്‍ ബാഗും ഒക്കെ ആയി മുനിര്‍ക്കയിലേക്ക് പുറപ്പെട്ടു. കുട്ടികള്‍ക്ക് സൈക്കിള്‍ ഇരുന്നു അത്ര പരിചയം ഒന്നുമില്ല. മകന്‍ മുമ്പിലാണ്, മകള്‍ പുറകിലും. സാമാന്യം വേഗതയില്‍ പോയിക്കൊണ്ടിരുന്ന സൈക്കിളിന്റെ മുമ്പില്‍ ഇരുന്ന മകന്‍ അറിയാതെ മുമ്പിലത്തെ ചക്രത്തില്‍ കമ്പികള്‍ക്കിടയില്‍ കാലു വച്ചു. വേഗത്തില്‍ പോകുന്ന സൈക്കിളിന്റെ മുമ്പിലത്തെ ചക്രത്തിന് ബ്രേക്ക് വച്ചപോലെ ആയി. സൈക്കിള്‍ തല കുത്തനെ മറിഞ്ഞു. ഭാഗ്യത്തിന് റോഡിന്റെ അരികില്‍ ആയതു കൊണ്ടു മറ്റു വണ്ടിക്കടിയില്‍ പൊയില്ല . ദൈവാധീനം കൊണ്ടു അപകടം ഒന്നുമുണ്ടായില്ല, എന്റെ കാലിലെ അല്‍പ്പം പെയിന്റു പോയതല്ലാതെ, അതും എനിക്ക് മാത്രം. അത്ഭുതകരമായി മകനും പുറകില്‍ ഇരുന്ന മകളും യാതൊരു കുഴപ്പവും ഉണ്ടായില്ല. അവര്‍ ചിരിച്ചു കൊണ്ടു അച്ഛന് വല്ലതും പറ്റിയോ എന്ന് ചോദിച്ചു എഴുനേറ്റു വന്നു. ഞാന്‍ ഇളിഭ്യനായി വണ്ടി നിവര്‍ത്തി അവിടെ വച്ച് കുട്ടികളെ സ്കൂളിലെത്തിക്കാന്‍ അപ്പോള്‍ കിട്ടിയ ആട്ടോയില്‍ കയറി മുനിര്ക്കായിലേക്ക് പോയി. കുട്ടികളെ അവിടെയാക്കി തിരിച്ചു വന്ന വഴി സൈക്കിളും നന്നാക്കി വീട്ടിലെത്തി. ഒരു പക്ഷെ അന്ന് എനിക്കുണ്ടായ ക്ഷതം കൊണ്ടാവാം എനിക്ക് കോഴിക്കൊട്ടുതിരിച്ചു വന്നു അധികം താമസിയാതെ ഒരു ശസ്ത്രക്രിയ ചെയ്യേണ്ടി വന്നത്. കാര്യമായതല്ലായിരുന്നു എങ്കിലും. കൊല്ലത്തു വച്ച് രാത്രിയില്‍  സൈക്കിള്‍  വാടകക്കെടുത്തു വിഷമിച്ചു പഠിച്ച സൈക്കിള്‍ ചവിട്ടല്‍ കുറെ വര്ഷം കഴിഞ്ഞു ഭാരതത്തിന്റെ തലസ്ഥാന നഗരിയില്‍ അശ്രദ്ധയോടെ പ്രയോഗിച്ചു നോക്കിയതിന്റെ ഫലം അങ്ങനെ കിട്ടി .






Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും