115. അക്കാഡമിക് ആഡിറ്റ് അനുഭവം
ഞാന്‍ എന്‍.ഐ.ടി.യില്‍ ഡീനായി ജോലി ചെയ്യുന്ന കാലം. ഒരിക്കല്‍ ഡയറക്ടരുമായി പല കാര്യങ്ങളെപ്പറ്റിയും സംസാരിച്ച കൂട്ടത്തില്‍ പല നല്ല വിദ്യാഭ്യാസസ്ഥാപനങ്ങളിലും (ഇന്ത്യയില്‍ അല്ല) നടക്കുന്ന അക്കാഡമിക് ആഡിറ്റിനെപ്പറ്റിയും സംസാരിച്ചു. അത് നമ്മള്‍ക്കുടനെ നടത്തണം എന്നായി അദ്ദേഹം, പ്രത്യേകിച്ചും വിദേശത്തുള്ളതൊക്കെ പകര്‍ത്താന്‍ അല്പം അമിതമായ ആഗ്രഹമുള്ള ഡയറക്ടര്‍. ഞാന്‍ പറഞ്ഞു നമ്മുടെ ആള്‍ക്കരുടെ സ്വഭാവം അറിയാവുന്നതുകൊണ്ട്, പെട്ടെന്ന് ഇത് നടപ്പാക്കിയാല്‍ ആള്‍ക്കാര്‍ പ്രതിഷേധിക്കും അതുകൊണ്ടു അതിന്റെ ആവശ്യകതയെപ്പറ്റി അദ്ധ്യാപകരെ ബോധവാന്മാരാക്കാന്‍ പ്രഗത്ഭരായ വിദ്യാഭ്യാസവിദഗ്ദ്ധരെ വിളിച്ചു ആദ്യം നമുക്കൊരു ദ്വിദിന ശില്പശാല എല്ലാ അധ്യാപകരേയും പങ്കെടുപ്പിച്ചു നടത്താം. അതില്‍ കൂടി ഒരു നല്ല ചോദ്യാവലിയും തയാറാക്കി ചര്‍ച്ച ചെയ്തുണ്ടാക്കാം അതിനു ശേഷം പടിപടിയായി മുന്നോട്ട് പോകുകയല്ലേ നല്ലത് എന്ന് ചോദിച്ചു. എന്നാല്‍ അങ്ങനെയാവട്ടെ എന്ന് അദ്ദേഹം പറഞ്ഞു.
അതനുസരിച്ചു ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്നോ
നാലോ ഐ.ഐ.ടി.കളിലെ വിദ്യാഭ്യാസ ഡീന്മാരെയും വൈസ് ചാന്സലറായിരുന്ന ഒന്ന് രണ്ടു
പേരെയും വിളിച്ചു വരുത്തി ഒരു ശില്പശാല സംഘടിപ്പിച്ചു. അതില്‍
അവതരിപ്പിക്കുന്നതിനു ഒരു കരടു ചോദ്യാവലി നിര്‍മ്മിക്കാന്‍ കോളേജില്‍ ഏതെങ്കിലും വകുപ്പുകാര്‍
തയ്യാറുണ്ടോ എന്ന് കോളേജു കൌണ്സിലില്‍ ആവശ്യപ്പെട്ടപ്പോള്‍ സന്നദ്ധരായ സിവില്‍
എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ടുമെന്‍റിലെ അന്നത്തെ മേലധ്യക്ഷനെ ( ഡോ. മുസ്തഫ ) ഏല്‍പ്പിക്കുകയും
ചെയ്തു. (അന്നും ഇന്നും ആര്‍.ഈ.സി / എന്‍.ഐ.ടി. യിലെ ഏറ്റവും മികച്ച വകുപ്പുകളില്‍ ഒന്നായിരുന്നു സിവില്‍
എഞ്ചിനീയറിംഗ് വകുപ്പ്.). അവര്‍ ഡിപ്പാര്ട്ടുമെന്റില്‍ വിശദമായി ചര്‍ച്ച ചെയ്തു
ഒരു കരടു ചോദ്യാവലി ഉണ്ടാക്കി.
രണ്ടു ദിവസത്തെ ശില്പശാലയില്‍ ഐ.ഐ.ടി.കളില്‍
നിന്ന് വന്ന വിദഗ്ദ്ധര്‍ ആഡിറ്റിന്റെ ആവശ്യകതയെപ്പറ്റിയും മറ്റും വിശദമായി
സംസാരിച്ചു. രണ്ടാം ദിവസം ഉച്ചകഴിഞ്ഞ് ചോദ്യാവലി ചര്‍ച്ച ചെയ്തു ഏതാണ്ട് അവസാന
രൂപം ഉണ്ടാക്കി. കോളേജിലെ എല്ലാ അദ്ധ്യാപകരും ഈ ശില്പശാലയില്‍ പങ്കെടുത്തിരുന്നു.
കോളേജു കൌണ്സിലില്‍ അവസാന ചോദ്യാവലി ചര്‍ച്ച ചെയ്തു അടുത്ത സെമസ്റ്റര്‍ അവസാനം ആഡിറ്റ്
ചെയ്യാമെന്ന് തീരുമാനിച്ചു. ആദ്യമായി കോളേജിലെ അദ്ധ്യാപകര്‍ തന്നെ ചെയ്‌താല്‍
മതിയെന്നായിരുന്നു തീരുമാനം. അതാതു ഡിപ്പാര്‍ട്ടുമെന്റില്‍ ഉള്ളവരല്ല, ഒരു ഡിപ്പാര്‍ട്ടുമെന്റില്‍
നിന്ന് ആഡിറ്റര്മാര്‍ മറ്റു ഡിപ്പാര്ട്ടുമെന്റില്‍ പോയി ആഡിറ്റ് ചെയ്യാമെന്നായിരുന്നു
തുടക്കത്തില്‍. അതനുസരിച്ച് സെമസ്റ്റര്‍ അവധിസമയത്ത് എല്ലാ എഞ്ചിനീയറിംഗ്
ഡിപ്പാടുമെന്‍റുകളിലും ആഡിറ്റു ചെയ്തു വിവരങ്ങള്‍ പ്രധാന സംഘാടകനായ എന്റെ
അടുത്തെത്തി. ഞാന്‍ എല്ലാറിപ്പോര്‍ട്ടുകളും വിശദമായി പഠിച്ചു താരതമ്യം ചെയ്യാന്‍
വേണ്ടി എല്ലാ ഘടകങ്ങള്‍ക്കും കിട്ടിയ പോയിന്റ് കൂട്ടി ഓരോ ഡിപ്പാര്ട്ടുമെന്റിനും
കിട്ടിയ പോയിന്റു കോളേജു കൌണ്സി് ലില്‍ അവതരിപ്പിച്ചു . കിട്ടിയ
പോയിന്റുകളനുസരിച്ചു കോളേജിലെ ഓരോ ഡിപ്പാട്ടുമെന്റുകള്‍ എവിടെ നില്ക്കുന്നു എന്ന്
റാങ്ക് ചെയ്തു. ഈ വിവരം ഞാന്‍ മുന്കൂട്ടി ഡയരക്ടരെയും ഏതാനും സീനിയര്‍ അധ്യാപകരെയും
കാണിക്കുകയും ചെയ്തു. ഒന്നാമതായി വന്ന സിവില്‍ എഞ്ചിനീയറിംഗ് ഡിപ്പാര്ടുമെന്റിനു
കിട്ടിയ മാര്ക്ക് 80% നു അടുത്തായിരുന്നു. കൂട്ടത്തില്‍ ഏറ്റവും മോശമായത് കംപ്യുട്ടര്‍ സയന്സ് ഡിപ്പാര്ട്ടുമെന്റും.
അവര്ക്ക് കിട്ടിയത് 70% മാര്ക്കായിരുന്നു എന്നാണു ഓര്മ്മ. പക്ഷെ ഇത് ചിലരുടെ അഭിമാനത്തെ
വ്രണപ്പെടുത്തിയതായി പെട്ടെന്ന് മനസ്സി ലായി. ഈ മാര്‍ക്ക് ഒരു താരതമ്യ
വിശകലനത്തിന് മാത്രമാണെന്നും 70% കിട്ടിയവര്‍ വളരെ
മോശക്കാരാ ണെന്നോ 80% കിട്ടിയവര്‍ വളരെ മെച്ചപ്പെട്ടവരാണെന്നോ കാണിക്കുന്നില്ല. ഈ ആഡിറ്റ്
അനുസരിച്ച് ഏതെല്ലാം ഘടകത്തില്‍ ചില ഡിപ്പാര്‍ട്ടുമെന്റുകള്‍ താരതമ്യേനെ മോശമായതെന്ന്
മനസ്സിലാക്കാന്‍ ശ്രമിക്കണം എന്നും മറ്റുമുള്ള അഭിപ്രായങ്ങള്‍ മാര്‍ക്ക് കുറച്ചു കിട്ടിയവര്‍ കേട്ടതായി നടിച്ചില്ല.
എല്ലാവര്‍ക്കും ഒരേ മാര്‍ക്കായാല്‍ എങ്ങനെ
താരതമ്യം ചെയ്യാനൊക്കും എന്നതൊന്നും താന്‍ തന്നെയാണ് ഏറ്റവും വലിയവര്‍ എന്ന്
കരുതുന്ന ചില തലവന്മാര്‍ സ്വീകരിച്ചില്ല. ചോദ്യാവലി സിവില്‍ ഡിപ്പാരട്ടുമെന്‍റ് ഉണ്ടാക്കിയത് കൊണ്ടാണ് അവര്‍ക്ക് കൂടുതല്‍ മാര്‍ക്കു കിട്ടിയത് എന്നൊക്കെ വെറും
അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു . ഡയറക്ടര്‍ ഇതില്‍ വളരെ തന്ത്രപരമായി
നിശ്ശബ്ദത പാലിച്ചു. വാദം മുറുകിയപ്പോള്‍
കുറഞ്ഞ മാര്‍ക്കു കിട്ടിയ ചില ഡിപ്പാര്ട്ടുമെന്റുകള്‍ ചോദ്യാവലി പരിഷ്കരിക്കണം
എന്നായി. ആദ്യം കൌണ്സിലില്‍ ചോദ്യാവലി ഉണ്ടാക്കാന്‍ ആരും ഇല്ലാതിരുന്നപ്പോള്‍
സ്വയം സന്നദ്ധരായ സിവില്‍ വകുപ്പ് ചോദ്യാവലി തയ്യാറാക്കി എന്നത് ശരി തന്നെ. അവരുടെ
ഡിപ്പാരട്ടുമെന്റില്‍ പല കാര്യങ്ങളും വളരെ കൃത്യമായി (systematic) ചെയ്തിരുന്നു
മുമ്പ് തന്നെ , അതിന്റെ ഗുണം അവര്‍ക്കു കിട്ടിയ മാര്‍ക്കില്‍ പ്രതിഫലിക്കുകയും ചെയ്തു എന്ന് മാത്രം.
ചുരുക്കത്തില്‍ ഡയറക്ടര്‍ ഉറച്ച നിലപാടെടുക്കാതിരുന്നത് കൊണ്ടു ചോദ്യാവലി പുതുക്കാന്‍
തീരുമാനിച്ചു. ഏറ്റവും കുറഞ്ഞ മാര്‍ക്കു കിട്ടിയ ഡിപ്പാര്‍ട്ടുമെന്‍റുകാരെ തന്നെ ആ
ജോലി ഏല്പിക്കുകയും ചെയ്തു.
ചില ആള്‍ക്കാര്‍ക്ക് വിമര്‍ശിക്കാന്‍ മാത്രമേ
അറിയുള്ളൂ. ആരെങ്കിലും എന്തെങ്കിലും ചെയ്‌താല്‍ അതങ്ങനെയല്ല എന്ന് കുറ്റം പറയാന്‍
മാത്രം കഴിയുന്നവര്‍. അതങ്ങെനയല്ലാ എങ്കില്‍ എങ്ങനെയാവണം എന്ന് പറയാനുള്ള കഴിവോ
മന:സാന്നിദ്ധ്യമോ ഇല്ലാത്ത ചില ആള്‍ക്കാര്‍. ഇവര്‍ പുതുക്കിയെന്ന് പറഞ്ഞ ചോദ്യാവലി
ഉപയോഗിച്ച് ഒരിക്കല്‍ കൂടി ആഡിറ്റ് നടത്തി നോക്കി. അടിസ്ഥാനമായ വിവരങ്ങളില്‍
കാതലായ മാറ്റം വരുത്താനൊന്നും ഈ വിമര്‍ശകര്‍ക്കു കഴിഞ്ഞില്ല. അക്കാരണത്താല്‍
രണ്ടാമത്തെ ആഡിറ്റിലും ആദ്യത്തേതിലെ മാര്‍ക്ക് കുറഞ്ഞവര്‍ക്കു തന്നെ ആയിരുന്നു രണ്ടാമത്തെ തവണയും കുറഞ്ഞ മാര്‍ക്ക്.
അവരവരുടെ കഴിവില്ലായ്മക്കു മറ്റുള്ളവരേ കുറ്റം പറഞ്ഞിട്ടെന്തു കാര്യം. എന്റെ ഈ എളിയ
ശ്രമം 2010 ല്‍ ആയിരുന്നു
എന്നാണ് ഓര്‍മ്മ. അതുകഴിഞ്ഞ് പിന്നീട് കോഴിക്കോട് എന്‍ഐടിയില്‍ അക്കാഡമിക്
ആഡിറ്റ് നടന്നിട്ടുണ്ട് എന്നെനിക്ക് തോന്നുന്നില്ല. ആദ്യമായി ഒരു എന്‍.ഐ.ടി.യില്‍
ഇങ്ങനെ ഒരു നല്ല സംരംഭം പൊതുവേ എല്ലാ കാര്യങ്ങളും വളരെ ലാഘവബുദ്ധിയോടെ കൈകാര്യം
ചെയ്യുന്ന ചില വകുപ്പു തലവന്മാരുടെ എതിര്‍പ്പു മൂലം വേണ്ടെന്നു വച്ചു . ഇത് കഴിഞ്ഞു ഏതാനും
മാസം കഴിഞ്ഞു ഞാന്‍ ജോലിയില്‍ നിന്ന് പിരിഞ്ഞു, എന്റെ കൂടെ എന്‍.ഐ.ടി.യിലെ
അക്കാമിക് ആഡിറ്റും എന്നെന്നെക്കുമായി നിലച്ചു എന്ന് തോന്നുന്നു.
ഇപ്പോള്‍ കേരള ടെക്നിക്കല്‍ യൂണിവേര്‍സിറ്റിയില്‍
ഉള്ള എല്ലാ കോളേജുകളിലും അക്കാഡമിക് ആഡിറ്റ് ചെയ്യണമെന്നാണ് കര്‍ശനമായ നിര്‍ദ്ദേശം.
അത് മുറപോലെ നടക്കുന്നുണ്ട് എന്നു തോന്നുന്നു. ആഡിറ്റ് ചെയ്തതിന്റെ ഫലം ഏതെങ്കിലും
രീതിയില്‍ കുട്ടികള്‍ക്ക് പ്രയോജനം ഉണ്ടാകുന്നരീതിയില്‍ ഉപയോഗിച്ചതായി
കേട്ടിട്ടില്ല. ആഡിറ്റര്‍മാര്‍ കോളേജുകള്‍
സന്ദര്‍ശിച്ചു റിപ്പോര്‍ട്ടുകള്‍ യൂണിവേര്‍സിറ്റിക്കു സമര്‍പ്പിച്ചിട്ടുണ്ടാവും.
കേരളത്തിലെ 150 ലധികം കോളേജുകളില്‍ നിന്ന് കിട്ടിയറിപ്പോര്‍ട്ടുകള്‍ ആരെങ്കിലും
പരിശോധിക്കുകയോ പഠിക്കുകയോ ചെയ്തിട്ടുണ്ടോ, അറിയില്ല. സര്‍ക്കാര്‍ കാര്യങ്ങള്‍ എല്ലാം മുറ പോലെ നടന്നാല്‍
മതിയല്ലോ. “ദീപ സ്തംഭം
മഹാശ്ചര്യം, നമുക്കും കിട്ടണം .........” എന്നാണല്ലോ നമ്മുടെ നാട്ടിലെ ചൊല്ല്.
Comments
Post a Comment