30.ആര്‍ ഈ സി സ്റ്റാഫ് ക്ലബ്ബും കളികളും

 അന്ന് ഞങ്ങള്‍ക്ക് ആര്‍.ഈ.സി.ക്യാമ്പസ്സില്‍ ഒരു സ്റ്റാഫ് ക്ലബ് ഉണ്ടായിരുന്നു. ആദ്യം പഴയ  ഒരു  കെട്ടിടം നര്‍സറി സ്കൂള്‍ ആക്കിയിരുന്നതില്‍ സ്കൂള്‍ സമയം കഴിഞ്ഞു ക്ലബ്ബായി ഉപയോഗിച്ചിരുന്നു. അത് കഴിഞ്ഞു ഫാക്കല്റ്റി ഹൌസിന്റെ ഭാഗങ്ങള്‍ ഗസ്റ്റ് ഹൌസ് ആക്കി മാറ്റിയപ്പോള്‍ പുതിയ ഒരു ഗസ്റ്റ് ഹൌസ് ഉണ്ടാക്കി. അത് വി.ഐ.പി ഗസ്റ്റ് ഹൌസ് ആയി നിര്‍മ്മിച്ചു എങ്കിലും അവിടെ ആരും താമസിക്കാറില്ലായിരുന്നു. പിന്നീട് അത് സ്റ്റാഫ് ക്ലബ്ബിനു വിട്ടു തരുകയാണ്‌ ചെയ്തത്.

പൊതുവേ ക്യാമ്പസിലെ ആള്‍ക്കാര്‍ക്ക് ഒത്തു കൂടാന്‍ ഒരു ഇടം ആയി മാറി ക്ലബ്. പുരുഷന്മാര്‍ ആയിരുന്നു അത് കൂടുതലും ഉപയോഗിച്ചിരുന്നതെങ്കിലും ചില  ദിവസങ്ങളില്‍ സ്ത്രീകളും വൈകുന്നേരങ്ങളില്‍ അവിടെ ഒത്തു കൂടുമായിരുന്നു. എല്ലാവരും കൂടിയ അപൂര്‍വമായ  സംഭവം ആയിരുന്നു 1984 ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്സ്.

 കോഴിക്കോട്ടു നിന്ന് ദൂരദര്‍ശന്റെ ടെലിവിഷന്‍ പ്രക്ഷേപണം തുടങ്ങിയത് 1984 ജൂലായ്‌ മാസം ആണ്. ഡല്‍ഹിയില്‍ നിന്നുള്ള പരിപാടി റിലേ ചെയ്യുക മാത്രമായിരുന്നു ആദ്യം. ക്യാമ്പസ്സില്‍ ആദ്യമായി ടെലിവിഷന്‍ സ്ഥാപിച്ചത് ഞങ്ങളുടെ ക്ലബ്ബില്‍ ആയിരുന്നു, ക്ലബ് അംഗങ്ങള്‍ എല്ലാവരും കൂടി പണം പിരിച്ചു ഒരു ടി വി സെറ്റ് വാങ്ങി പുതിയ ഗസ്റ്റ് ഹൌസ് കെട്ടിടം ക്ലബ്ബിനു കിട്ടിയപ്പോള്‍ താഴത്തെ നിലയില്‍ ഉള്ള അടുക്കളയുടെ ഭക്ഷണ മുറിയില്‍ ആയിരുന്നു ടിവി കാണാന്‍ എല്ലാവരും കാത്തിരുന്നത്. അന്ന് പ്രസിദ്ധമായ സോളിഡയര്‍ കമ്പനിയുടെ ടി വി സെറ്റായിരുന്നു , അടുക്കളയില്‍ നിന്ന് ഭക്ഷണം എടുത്തു വയ്ക്കുന്ന ഭാഗത്തായിരുന്നു ടിവി വച്ചിരുന്നത്. ടിവി വാങ്ങുന്നതിന് പെട്ടെന്നുള്ള പ്രചോദനം ആ വര്‍ഷത്തെ ഒളിമ്പിക്സ് തന്നെ ആയിരുന്നു. അമേരിക്കയിലെ ലോസ് എഞ്ചെലസില്‍ നടന്ന ആ ഒളിമ്പിക്സില്‍ ആയിരുന്നല്ലോ നമ്മുടെ എല്ലാകാലത്തെയും വലിയ കായിക  താരമായ പി ടി ഉഷ മത്സരിച്ചു വെറും 10 മില്ലി സെക്കന്റിന്റെ വ്യത്യാസത്തില്‍ ഒരു ഒളിമ്പിക് മെഡല്‍ നഷ്ടമായത്.. (https://youtu.be/URlUFBnMT_k)

 

അമേരിക്കയും ഇന്ത്യയും തമ്മില്‍ മിക്കവാറും 10 - 12 മണിക്കൂര്‍ സമയ വ്യത്യാസം ഉണ്ടായി രുന്നു എങ്കിലും പ്രധാനപ്പെട്ട പരിപാടികള്‍ കാണാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ  എല്ലാവരും ഒത്തുകൂടുമായിരുന്നു. പുലര്‍ച്ചെ മൂന്നും നാലും മണിക്കായിരിക്കും അത്ലെറ്റിക്സ് പോലെ നമുക്ക് കൂടുതല്‍ താല്പര്യമുള്ള പരിപാടികള്‍ എങ്കിലും ക്ലബ്ബിലെ ചെറിയ ഹാള്‍ നിറയെ കാണികള്‍ ഉണ്ടായിരുന്നു. പിന്നീടാണ് കുറേശ്ശെ കുറേശ്ശെ ആള്‍ക്കാര്‍  സ്വന്തം വീട്ടില്‍ ടിവി സെറ്റ് വാങ്ങി രണ്ടും മൂന്നും പൈപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് ആന്റെന പിടിപ്പിച്ചു ദൂരദര്‍ശന്റെ കോഴിക്കോട്ടു നിന്നുള്ള പരിപാടി കണ്ടു തുടങ്ങിയത്. മലയാളം പ്രക്ഷേപണം 1985 ല്‍ മാത്രമാണ് തുടങ്ങിയത്. കേബിള്‍ ടി വി വളരെ വൈകിയും. നഗരത്തില്‍ നിന്ന്  22 കിലോമീറ്റര്‍ ദൂരത്തില്‍ ആയതിന്റെ വിഷമങ്ങളില്‍ ഒന്ന്.

 

ക്ലബ്ബില്‍ പ്രധാനമായും ആള്‍ക്കാര്‍  ചീട്ടുകളിക്കാനായാണ് വന്നിരുന്നത്. റമ്മി കളിയ്ക്കാന് കൂടുതല്‍ ആള്‍ക്കാര്‍  കൂടുക . ചെറിയ തോതില്‍ പണം വച്ചാണ് കളി, പ്ലാസ്റ്റിക് ടോക്കന്‍ ആണ് കൈമാറുക. കളിയുടെ അവസാനം അത് പണമാക്കി മാറ്റും. വേറൊരു കളി 56 ആയിരുന്നു. ആറുപേരെ ഒത്തു കിട്ടിയാല്‍ അതു കളിക്കാം,. കളിയില്‍ വലിയ വിദഗ്ദ്ധന്‍ അല്ലെങ്കിലും ഞാന്‍ അതിലാണ് കൂടുക. നാലുപേര്‍ കൂടിയാല്‍ ബ്രിഡ്ജ് കളിക്കാമായിരുന്നു. കെ വി കൃഷ്ണ സ്വാമി എന്ന സാര്‍ ഞങ്ങളെ ഒക്കെ ബ്രിഡ്ജ് കളി പഠിപ്പിച്ചു തന്നു. ബ്രിഡ്ജ് കളി നന്നായി പഠിച്ചവര്‍ ഈരണ്ടു പേര്‍ ചേര്‍ന്ന നാല് ടീമുണ്ടാക്കിയാല്‍ ഡ്യുപ്ലിക്കെറ്റ് ബ്രിഡ്ജ് കളിക്കാനാവും.. അത് സാധാരണ പ്രവര്‍ത്തിദിവസം കളിക്കാറില്ല, കുറഞ്ഞത്‌ 16 ഡീല്‍ എങ്കിലും കളിക്കേണ്ടിയിരുന്നതുകൊണ്ടു കളി തീരുമ്പോള്‍ വളരെ വൈകും. ബ്രിഡ്ജ് കളിക്കാരുടെ കളിയേക്കാള്‍ ഓരോ കളിയും കഴിഞ്ഞു ള്ള പോസ്റ്റ് മാര്‍ട്ടം  ആയിരുന്നു ചിലര്‍ക്ക് കൂടുതല്‍ ഇഷ്ടം. ഞാന്‍ സാധാരണ ക്ലബ്ബില്‍ പോയാല്‍ ഏഴു മണിക്ക് മുമ്പ് വീട്ടില്‍ തിരിച്ചെത്തുക പതിയായിരുന്നു. റമ്മി കളിയൊക്കെ കഴിയുമ്പോള്‍ പത്തും പതിനൊന്നും മണി വരെ ആകും. ക്ലബ്ബില്‍ ഇടയ്ക്ക് ചായയും സിഗറെറ്റും ചെറിയ കടികളും ക്ലബ് ബോയ്‌ കൊണ്ടു വന്നു വയ്ക്കുമായിരുന്നു.

 വേനല്‍ കാലത്ത് പുറത്തു വോളിബാള്‍ കളി തുടങ്ങും. അടുത്തുള്ള പറമ്പില്‍ പുല്ലു ചെത്തി കോര്‍ട്ടു വരച്ചു പോസ്റ്റും നെറ്റും ഒക്കെ കെട്ടി ആയിരുന്നു വോളിബാള്‍ കളി. അന്നത്തെ പ്രധാന കളിക്കാര്‍ കെമിസ്ട്രിയിലെ ജോണ്‍ സാര്‍, സിവിലിലെ ബാബു റ്റി ജോസ്, വി ജെ കുരിയന്‍, മെക്കാനിക്കലിലെ ജയരാജന്‍ എന്നിവരും ചെറുപ്പക്കാരായ മറ്റു ചിലരും ആയിരുന്നു. ടി കെ എമ്മില്‍ എന്റെ കൂടെ പഠിച്ച മൈതീന്കുട്ടിയുടെ അനുജന്‍ മുഹമ്മദ്‌ ആലി റാവുത്തര്‍ ഇവരില്‍ നല്ല നര്‍മ്മ ബോധം ഉള്ളയാളായിരുന്നു. (അയാള്‍ ഇലക്ട്രി സിറ്റി ബോര്‍ഡില്‍ നിന്ന് ചീഫ് എഞ്ചിനീയര്‍ ആയി പിരിഞ്ഞു) ചിലര്‍ ക്വാര്‍ട്ടേര്‍സിന്റെ അടുത്തു ചെറിയ കോര്‍ട്ടുണ്ടാക്കി ഷട്ടില്‍ ബാഡ്മിന്റന്‍ കളിക്കാനും കൂടും. വര്‍ഷാവസാനം ഈ കളിയില്‍ എല്ലാം വാശിയേറിയ മത്സരവും ക്ലബ്ബിന്റെ വാര്‍ഷിക ദിനത്തില്‍ സമ്മാനദാനവും ഡിന്നറും ഒക്കെ ആയി ബഹുരസമായിരുന്നു. ക്യാമ്പസ്സിലെ കലാകാരന്മാരുടെയും കുട്ടികളുടെയും ചില കലാപരിപാടിയും അരങ്ങേറിയിരുന്നു. ഭരതന്‍ സാറിന്റെ പാട്ട് ഇതിന്റെ സ്ഥിരം ഭാഗമായിരുന്നു. ഒരിക്കല്‍ ചെസ്സിനു സെക്കണ്ട് പ്രൈസു എനിക്ക് കിട്ടിയെന്നു തോന്നുന്നു. കോഴിക്കോട്ടു കൊസ്മോ പോളിറ്റന്‍ ക്ലബ്ബില്‍ വച്ച് നടന്ന ഒരു ബ്രിഡ്ജ് ടൂര്ണമെന്റിലും ഒരു രണ്ടാംസ്ഥാനം ഞാനുള്‍പ്പെട്ട  ടീമിന് കിട്ടുകയുണ്ടായി. പഠിക്കുന്ന കാലത്ത് ഒരു കളിയിലും സജീവമായി പങ്കെടുക്കാതിരുന്ന ഞാന്‍ മിക്ക കളികളിലും സംപൂജ്യന്‍ ആയിരുന്നു എന്നത് സത്യം തന്നെ.

 എന്‍റെ  സാമൂഹ്യ  സേവനത്തിന്‍റെ ഭാഗമായി ഞാന്‍ ഒരു പ്രാവശ്യം ക്ലബ് എക്സിക്യുട്ടീവ്‌ കമ്മറ്റിയില്‍ കയറി. എനിക്ക് കളികളില്‍ വലിയ താല്പര്യം ഇല്ലാഞ്ഞത് കൊണ്ടു ക്യാമ്പസ്സിലെ കുട്ടികളെ ചില കലാസാഹിത്യ പരിപാടികളില്‍ പരിശീലിപ്പിക്കാന്‍ ശ്രമിച്ചു. പ്രത്യേകിച്ചും പ്രസംഗിക്കാനും, ഉപന്യാസങ്ങള്‍ എഴുതാനും കഴിവുള്ളവരാക്കുക, ക്വിസ് മത്സരം നടത്തുക എന്നിവയായിരുന്നു പരിപാടി. പ്രസംഗമത്സരത്തിനും ഉപന്യാസ മത്സരത്തിനും വിഷയങ്ങള്‍ മത്സരം തുടങ്ങുന്നതിനു അര മണിക്കൂര്‍ മുമ്പ് സ്ഥലത്തു വച്ച് മാത്രമേ കൊടുക്കുകയുള്ളൂ. അത് കൊണ്ടു കുട്ടികളുടെ തന്നെ കഴിവ് പുറത്തു കൊണ്ടുവരാന്‍ കഴിഞ്ഞു. ചിത്രരചനയിലും പ്രായമനുസരിച്ച് എല്ലാവര്‍ക്കും ഒരേ വിഷയം കൊടുത്തായിരുന്നു മത്സരം നടത്തുക. വിഷയം നേരത്തെ പറയാഞ്ഞതും കൊണ്ടു കുട്ടികളുടെ തനതായ കഴിവ് പുറത്തു കൊണ്ടു വരാനും അതിനു അംഗീകാരം കൊടുക്കുവാനും കഴിഞ്ഞു. മുമ്പുണ്ടായ ചില  ദുരനുഭവങ്ങള്‍ കൊണ്ടു കഴിവതും രക്ഷിതാക്കളെ മത്സരസമയത്ത് ക്ലബ്ബില്‍ വിലക്കിയിരുന്നു. മത്സരം ജഡ്ജു ചെയ്യാന്‍ വേണ്ടി കുട്ടികളുടെ  മാതാപിതാക്കളെ അറിയാത്ത ഞങ്ങളുടെ കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ സഹായം കിട്ടിയിരുന്നു. പലപ്പോഴും എല്ലാവര്‍ക്കും തന്‍ കുഞ്ഞു പൊന് കുഞ്ഞു എന്ന് തോന്നുന്നത് കൊണ്ടും, കുട്ടികളുടെ കഴിവിനെക്കാള്‍ രക്ഷിതാക്കള്‍ എഴുതി കാണാപ്പാഠം പഠിപ്പിച്ചു പ്രസംഗിപ്പിക്കുന്നതിനും മറ്റും അവസരം കിട്ടിയിരുന്നില്ല. ഇതൊക്കെ ആണെങ്കിലും ഏതെങ്കിലും ഇനത്തില്‍ കമ്മറ്റി അംഗങ്ങളുടെ കുട്ടികള്‍ ആരെങ്കിലും വിജയിച്ചാല്‍ തെറി തീര്‍ച്ചയായിരുന്നു. എന്റെ അനുഭവത്തില്‍ നമ്മുടെ സമൂഹത്തില്‍ പൊതുക്കാര്യത്തിനിറങ്ങുന്നവര്‍ക്ക് പലപ്പോഴും കിട്ടുന്നത് തെറിയും കല്ലേറും ആണെന്നത് പതിവല്ലെ? അത് കൊണ്ടു അടിസ്ഥാനമില്ലാത്ത ആരോപണങ്ങളെ പൂര്‍ണമായി അവഗണിക്കാനും അങ്ങനെ പഠിച്ചു. നമ്മുടെ  മന:സാക്ഷിക്കു കുറ്റം  ചെയ്തിട്ടില്ലെങ്കില്‍  ഏതു  കോടതിയിലും, ദൈവത്തിന്‍റെ  കോടതിയില്‍  പോലും  തല  ഉയര്‍ത്തി  നില്‍ക്കാന്‍  കഴിയും എന്നും  പഠിച്ചു.

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും