34.ക്യാമ്പസ് ജീവിതത്തിന്റെ ചില മുഖങ്ങള്‍ , നല്ലതും ചീത്തയും
ആര്‍.ഈ.സി. ക്യാപസ്സിന്‍റെ
ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍
മുമ്പൊരു ലക്കത്തില്‍ വിവരിച്ചിരുന്നു.
അവിടത്തെ ജീവിതത്തെ കുറിച്ചാവട്ടെ ഈ പോസ്റ്റ്. ക്യാമ്പസ്സ് ജീവിതം പൊതുവേ സൌകര്യപ്രദം ആണ്. മിക്കവാറും എല്ലാ
ആവശ്യങ്ങളും സാധിക്കാന്‍ ഉള്ള സൌകര്യങ്ങള്‍ അവിടെത്തന്നെ ലഭ്യമായിരിക്കും. എല്ലാ
സാധനങ്ങളും വാങ്ങാന്‍ കഴിയുന്ന ഒരു സഹകരണ സ്റ്റോര്‍, റേഷന്‍കട, ബാങ്ക്, പോസ്റ്റ് ഓഫീസ് ആശുപത്രി എന്നിവയെല്ലാം
ക്യാമ്പസ്സില്‍ ലഭ്യമായിരുന്നു. ഇത്തരം സൌകര്യങ്ങള്‍ ചാത്തമംഗലം പോലുള്ള ഒരു
സ്ഥലത്ത് പ്രത്യേകിച്ചു ആവശ്യവും ആയിരുന്നു. ക്യാമ്പസ്സിനകത്തു കിട്ടാത്ത അപൂര്‍വ്വം
സാധനങ്ങള്‍ പഞ്ചായത്തില്‍ നിന്നോ അടുത്തുള്ള കട്ടാങ്ങല്‍ അങ്ങാടിയില്‍ നിന്നോ
വാങ്ങാമായിരുന്നു. അത്യാവശ്യം മരുന്നുകള്‍ 6 കി മീ ദൂരത്തുള്ള
കുന്നമംഗലം എന്ന സ്ഥലത്തു കിട്ടുമായിരുന്നു. തീര്‍ച്ചയായും കുഞ്ഞു കുട്ടികളുമായി
താമസിക്കുന്നവര്‍ക്ക് ഇതൊക്കെ ഒരു
അനുഗ്രഹം തന്നെ ആയിരുന്നു. വല്ലപ്പോഴും മാത്രമേ കോഴിക്കോട്ടു നഗരത്തിലേക്ക് യാത്ര
ചെയ്യണ്ട ആവശ്യം ഉണ്ടായിരുന്നുള്ളൂ. ഒരു സിനിമ കാണാനോ പുതിയ വസ്ത്രം വാങ്ങാനോ
വേണ്ടി മാത്രം. ഇന്നത്തെ അപെക്ഷിച്ചു വാഹന സൗകര്യം വളരെ കുറവ്. സ്വന്തമായി
വാഹനങ്ങള് ഉള്ളവര്‍ അന്ന് വളരെ കുറവായി രുന്നു എന്നോര്ക്കുക. മത്സ്യം സ്ഥിരമായി
ഒന്ന് രണ്ടു പേര്‍ കൊണ്ടു വരും. മാംസം ആഴ്ചയിലൊരിക്കല്‍ അദ്രമാന്‍ കോയ
ലിസ്റ്റാക്കി മുക്കത്ത് നിന്ന് വാങ്ങി കൊണ്ടു വന്നു തരും. സ്ഥിരമായി വാഴപ്പഴം
കൊണ്ടു വരുന്നയാളായിരുനു കണ്ണന്‍. “പയം പയം “ എന്ന അയാളുടെ വിളി രാവിലെ
കേള്‍ക്കാം. ക്യാമ്പസ്സ് കൊണ്ടു ഉപജീവനം കഴിച്ചിരുന്ന കുറെയേറെ
നാട്ടുകാര്‍ അന്നുണ്ടായിരുന്നു. വീടുകളില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ രണ്ടോ മൂന്നോ
വീടുകളില്‍ പണിയെടുത്തു അവരുടെ വീട് പോറ്റാന്‍ ഉള്ളത് സമ്പാദിച്ചിരുന്നു. പൊതുവേ
ശാന്തസുന്ദരമായ ജീവിതം.
ഒരു പ്രധാന പ്രശ്നം കുട്ടികളുടെ വിദ്യാഭ്യാസമായിരുന്നു. കോളേജിലെ അദ്ധ്യാപകരുടെ കുട്ടികളില്‍ ഭൂരിഭാഗവും നഗരത്തിലെ ഇന്ഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ആയിരുന്നു പഠിച്ചിരുന്നത് . കേന്ദ്രീയ വിദ്യാലയം, പ്രോവിഡന്സ് സ്കൂള്‍ (പെണ്കുട്ടികള്ക്ക് മാത്രം ) സില്‍വര്‍ ഹില്ല്സ് സ്കൂള്‍, സെന്റ് ജോസെഫ്സ് സ്കൂള്‍ ഇവയായിരുന്നു പ്രധാന സ്കൂളുകള്‍. കുട്ടികളെ രാവിലെ സ്കൂളില്‍ കൊണ്ടു പോകാനും വൈകുന്നേരം തിരിച്ചു കൊണ്ടു വരാനും കോളേജു ബസിന്റെ ഓരോ ട്രിപ്പുണ്ടായിരുന്നു. രാവിലെ 8.15 നു പുറപ്പെടും , വൈകുന്നേരം 5.30 നു തിരിച്ചു വരും അദ്ധ്യാപകേ തരജീവനക്കാരുടെ കുട്ടികള്‍ മിക്കവാറും ക്യാമ്പസ്സിലുള്ള സര്‍ക്കാര്‍ സ്കൂളില്‍ തന്നെയാണ് പഠിച്ചിരുന്നത്.
അടുത്തടുത്ത വീടുകളിലെ കുട്ടികള്‍ ഒരേ ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ അവനവന്റെ കുട്ടിയുടെ മാര്‍ക്കറിയുന്നതിനു മുമ്പ് തന്നെ അയല്വക്കത്തെ കുട്ടിയുടെ മാര്‍ക്കറിയാന്‍ വരുന്ന സ്വഭാവം ചിലര്‍ക്കുണ്ടായിരുന്നു. കുട്ടികളെ മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്തു എന്റെ കുട്ടി ഒന്നാമന്‍ തന്നെയാവണം രണ്ടാമനാവരുത് എന്ന് നിര്‍ബന്ധമുള്ളവര്‍ കുട്ടികളെപ്പോലും സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. “കാക്കയ്ക്കും തന്‍ കുഞ്ഞു പൊന്കുഞ്ഞു” എന്നത് സത്യം ആണെങ്കിലും അവരവരുടെ കുട്ടി മാത്രമേ മുന്നോട്ടു പോകാവൂ എന്ന മാനസികാവസ്ഥ ശരിയാണോ, അല്ലെന്നാണ് എനിക്ക് തോന്നുന്നത്. ക്ലാസ്സിലെ റാങ്കി നെക്കാള്‍ കുട്ടിയുടെ മാര്‍ക്ക് എത്ര മാത്രം നല്ലതാണെന്ന് നോക്കുകയല്ലേ ചെയ്യേണ്ടത്.? മിക്കവാറും വിഷയങ്ങളില്‍ ഒന്നോ രണ്ടോ മാര്‍ക്ക് മാത്രം കുറഞ്ഞതിനു ഒരു കുട്ടിയുടെ ഒന്നാം റാങ്ക് നഷ്ടപ്പെട്ടാല്‍ കുട്ടിയെ വഴക്ക് പറഞ്ഞു വേദനിപ്പിക്കുന്നത് എത്ര കഷ്ടമാണ്.
ഞങ്ങളുടെ ക്യാമ്പസ്സിലെ പൊതു സ്ഥാപനങ്ങളായിരുന്നു നര്സരി സ്കൂളും സ്റ്റാഫ് ക്ലബ്ബും. ഇതില്‍ രണ്ടും ഞാന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. തന്നാലാവുന്ന പൊതു പ്രവര്‍ത്തനം എന്ന് കരുതിയാണ് ഇതില്‍ ഇടപെട്ടിരുന്നത്. നര്സരി സ്കൂളിന്റെ സെക്രട്ടറി ആയിരുന്നപ്പോള്‍ എന്റെ രണ്ടു കുട്ടികളും എല്‍ കെ ജി യിലും യു കെ ജി യിലും പഠിക്കുന്നു. പഠിക്കാന്‍ അവരത്ര മോശമായിരുന്നില്ല, അല്പം കലാവാസനയും ഉണ്ടായിരുന്നു. അന്ന് ആകാശ വാണിയില്‍ (AIR) സ്കൂള്‍ കുട്ടികളുടെ ഒരു പരിപാടി എല്ലാ ശനിയാഴ്ചയും പ്രക്ഷേപണം ചെയ്യുന്നുണ്ടായിരുന്നു. ക്യാമ്പസ്സുകളിലെ കുട്ടികളെ ഇതിനു പതിവായി ക്ഷണിച്ചിരുന്നു. സ്വാഭാവികമായിട്ടും പരിപാടിക്ക് എല്ലാ കുട്ടികളെയും കൊണ്ടു പോകാനാവില്ലല്ലോ. ടീച്ചര്‍മാര്‍ ആദ്യമായി ഒരു പ്രാഥമിക തിരഞ്ഞെടുപ്പു് നടത്തും, അത് കഴിഞ്ഞു കുട്ടികളെയാരെയും തീരെ പരിചയമില്ലാത്ത ആരെയെങ്കിലും( കോളേജിലെ കലാകാരന്മാരായ രണ്ടു വിദ്യാര്‍ത്ഥികളെക്കൊണ്ടു ) അവസാന സെലക്ഷന്‍ നടത്തുക എന്നതായിരുന്നു എന്റെ രീതി. എന്റെ കുട്ടികളെ ഇങ്ങനെ സെലക്ട് ചെയ്യാന്‍ വരുന്നവര്‍ക്ക് തിരിച്ചറിയാന്‍ തീരെ സാധ്യതയില്ല, സെലക്ഷന്‍ സമയത്തു രക്ഷിതാക്കള്‍ കര്‍ശനമായി സ്കൂളില്‍ വരരുത് എന്ന് ഞാന്‍ നിര്‍ബന്ധിച്ചിരുന്നു. ഞാനും പോയില്ല. പക്ഷെ എന്റെ കുട്ടികള്‍ക്ക് രണ്ടും ഒരു ഒരാവശ്യം സെലക്ഷന്‍ കിട്ടി. ഞങ്ങളുടെ അയല്പ ക്കത്തെ ഒരു കുട്ടിക്ക് കിട്ടിയില്ല. ഇതില്‍ ആ കുട്ടിയുടെ അമ്മ എന്റെ ഭാര്യയെ പറയാത്ത ചീത്തയൊന്നും ഇല്ലായിരുന്നു. പ്രത്യേകിച്ച് ചിക്കന്‍ പോക്സ് വന്നു കുളിച്ചു കുറെയേറെ നാളായി പുറത്തിറങ്ങാതിരുന്നിട്ട് ആരോടെങ്കിലും അല്‍പ്പം സംസാരിക്കാം എന്നു കരുതി ക്ലബ്ബില്‍ പോയ എന്റെ ഭാര്യയെ അവര്‍ പരസ്യമായി ഭള്ളു പറഞ്ഞു. “നിന്റെ ഭര്‍ത്താവ് സെക്രട്ടറിയായതു കൊണ്ടല്ലേ നിന്റെ കുട്ടികളെ AIR ഇല്‍ കൊണ്ടു പോകുന്നത്” എന്നൊക്കെ പരസ്യമായി അവഹേളിച്ചു. അയാള്‍ വീട്ടില്‍ കരഞ്ഞുകൊണ്ട് വന്നു. എന്നോടു വഴക്കായി. “നിങ്ങളെന്തിനാ ഇത്തരം നന്ദി കെട്ടവര്‍ക്ക് വേണ്ടി സ്കൂള്‍ നടത്താന്‍ നടക്കുന്നത്” എന്ന് പറഞ്ഞു കൊണ്ടു. ഞാന്‍ പറഞ്ഞു “ എടോ നമ്മുടെ കുട്ടികളും അവിടെ പഠിക്കുന്നില്ലേ, ആരെങ്കിലും ഇതൊക്കെ ചെയ്യണമല്ലോ, അതുകൊണ്ടു ഞാനും കുറച്ചുനാള്‍ ചെയ്യുന്നു. അത്ര തന്നെ."
മലയാളികളായ നമ്മുടെ കൂട്ടത്തില്‍ ചിലരുണ്ട് അവരൊന്നും അവരായി ചെയ്യുകയില്ല. എന്നാല്‍ ആരെങ്കിലും സ്വമേധയാ ചെയ്യാന്‍ ഇറങ്ങിയാല്‍ അവരെ കുറ്റം പറഞ്ഞു വശം കെടുത്തും. പൊതുവെ ആത്മാര്‍ത്ഥതയോടെ പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ ഇത്തരക്കാരെ അവഗണിക്കാതെ വയ്യ. ഇത്തരം അനുഭവം ഉണ്ടായ ആദ്യത്തെയാള്‍ ഞാന്‍ ആയിരിക്കില്ല, അവസാനത്തെയും. ചില ജന്മങ്ങള്‍ അങ്ങനെയാണ്. “ നായ തിന്നുകയുമില്ല, പശുവിനെ കൊണ്ടു തീറ്റിക്കുകയുമില്ല”.
Comments
Post a Comment