39 .ഉടുക്കാത്ത മുണ്ടും വേഷ്ടിയും

 

[ ആമുഖം :  ഞങ്ങളുടെ കുട്ടനാട്ടിലെ  കൊച്ചു  ഗ്രാമമായ  മങ്കൊമ്പ്  തെക്കെക്കരയില്‍  പൊതുവെ  ഇസ്ലാം   മതവിശ്വാസികള്‍   തീരെ  ഇല്ലായിരുന്നു  1950 60 കളില്‍. എന്നാല്‍  അന്ന്  അവിടെ  അല്‍പ്പം  വിപ്ലവം  സൃഷ്ടിച്ചു   കൊണ്ട്   ഒരു  മുസ്ലിം   മത  വിശ്വാസി ഒരു  ഹിന്ദു സ്ത്രീയെ  വിവാഹം  കഴിച്ചു, അവര്‍ക്ക്  ചില  എതൃപ്പുകള്‍   ഒക്കെ  ആദ്യം ഉണ്ടായി  എങ്കിലും  അവര്‍   ഞങ്ങളുടെ  ആലപ്പുഴ  ചങ്ങനാശ്ശേരി റോഡിന്‍റെ  വശത്ത്  ഒരു കുടില്‍  കെട്ടി  താമസവും  തുടങ്ങി. ഇപ്പോഴും  എന്‍റെ  അറിവില്‍  ആ കുടൂംബവുമായി  ബന്ധപ്പെട്ടവര്‍  മാത്രമേ  ഞങ്ങളുടെ  നാട്ടില്‍ ഇത്തരക്കാരായി  ഉള്ളു,  എന്നത് സത്യം. എന്നാല്‍   നീണ്ട അമ്പതു  വര്‍ഷം   ഇസ്ലാം  മതവിശ്വസികള്‍ ധാരാളം താമസിക്കുന്ന കോഴിക്കൊട് ജോലി  ചെയ്തു  താമസിച്ചു. ധാരാളം  സ്നേഹനിധികളായ  സുഹൃത്തുക്കളൊടൊപ്പം: മോഹന്‍ ദാസ് ]

                         (ഈ  ചെറിയ  കഥ എഴുതിയത്   മാലതി)

രാധ അഞ്ചു പെണ്കുട്ടികളുള്ള ഒരു കുടുംബത്തിലെ ഏറ്റവും ഇളയവളായിരുന്നു. വളരെ പാവപ്പെട്ട ഒരു കുടുംബം. പല ദിവസവും അത്താഴപ്പട്ടിണിയില്‍ കഴിയേണ്ടി   വന്നവര്‍.  അവളെ ഒരു മുസ്ലിം യുവാവു വിവാഹം കഴിച്ചു. എല്ലാവരും വിചാരിച്ചു അതു ഒരു പ്രേമവിവാഹമാണെന്നു. എന്നാല്‍ അഹമ്മദ് എന്ന അയാള്‍  പറഞ്ഞതു അയാള് ഒരു പാവപ്പെട്ട പെണ്കുട്ടിക്കു ഒരു ജീവിതം കൊടുത്തു എന്നാണു. ദാരിദ്ര്യം മൂലം ജീവിതം വഴിമുട്ടി നിന്ന സമയത്താണു അയാള്‍  വിവാഹാഭ്യര്‍ത്ഥനയുമായി ശരിക്കും ഒരു രക്ഷകനായി ചെന്നതും വിവാഹം നടന്നതും. ആപെണ്കുട്ടി ഒഴിച്ചു മറ്റാര്‍ക്കും ആ വിവാഹത്തിനു താല്പര്യമില്ലായിരുന്നു. അഹമ്മദിന്റെ ഉമ്മയും വാപ്പയും ഒരു ഓര്‍മ്മ മാത്രമായിരുന്നു. പൂറ്ണമായും  അയാള്‍   ഒരൊറ്റയാന്‍ അല്ലായിരുന്നു. ഈ വിവരമറിഞ്ഞു അയാളുടെ ബന്ധുക്കളായ പലരും അയാളെ ഈ സാഹസത്തില്‍ നിന്നു പിന്തിരിപ്പിക്കാന് വന്നു, പക്ഷേ അയാള് ഉറച്ചു തന്നെ നിന്നു. അദ്ധ്വാനിച്ചു ജീവിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന അഹമ്മദിനെ രാധക്കും ഇഷ്ടമായിരുന്നു. വിവാഹശേഷം രാധ മതം മാറി സുബൈദ ആയി, അവളുടെ സ്വന്തം തീരുമാനത്തില്‍ തന്നെ. അഹമ്മദിനെ അവള്‍  പൊന്നുപോലെ നോക്കി, അവര്‍ക്ക് ഒരു പെണ്കുട്ടി പിറന്നു, ജമീല. തികച്ചും സന്തുഷ്ടമായ ഒരു കുടുംബം. വര്‍ഷങ്ങള്‍ കഴിഞ്ഞു. ജമീലയുടെയും വിവാഹം കഴിഞ്ഞു, സ്നേഹസമ്പന്നനായ ഒരു യുവാവു ജമീലക്കും തുണയായി.


സുബൈദക്കും അഹമ്മദിനും പ്രായമായി, സുബൈദ അസുഖം മൂലം ആശുപത്രിയില്‍  ആയി. ദിവസങ്ങള്‍  മാത്രമേ അവള്‍ക്ക് ജീവിതം ഉള്ളൂ എന്നു ഡോക്ടര്‍മാര്‍  വിധിച്ചു. ജമീല കരഞ്ഞുകൊണ്ടു ഉമ്മയുടെ അടുത്തിരുന്നു. അവള്‍ ഉമ്മായോടു ചോദിച്ചു.
ഉമ്മയ്ക്കു എന്തെങ്കിലും ആഗ്രഹം ഉണ്ടൊ, എന്നോടു പറയൂ, ഞാന് വാങ്ങിത്തരാം. സുബൈദ ജമീലയുടെ ചെവിയില് മെല്ലെ പറഞ്ഞു. എനിക്കു ഒരു മുണ്ടും വേഷ്ടിയും ഉടുക്കണം. രാത്രി വളരെ വൈകി, എവിടെ നിന്നാണു മുണ്ടും വേഷ്ടിയും കിട്ടുക. ജമീല വാപ്പയോടു പറഞ്ഞു. അഹമ്മദ് എവിടെ നിന്നോ ഒരു മുണ്ടും വേഷ്ടിയും വാങ്ങി വന്നു. പക്ഷേ അത് അല്പം വൈകിപ്പോയി എന്നു മാത്രം, സുബൈദ മുണ്ടും വേഷ്ടിയും ഉടുക്കാതെ തന്നെ പരലോകത്തിലേക്ക് യാത്ര  ആയിക്കഴിഞ്ഞിരുന്നു. ജമീല ആ വസ്ത്രം ഇന്നും ഒരു നിധി പോലെ സൂക്ഷിച്ചു വച്ചിരിക്കുന്നു.

 

 

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും