54. ന്യു ഡല്‍ഹിയില്‍ ഞങ്ങള്‍ക്ക് സഹായമായ മറ്റൊരു സഹോദര തുല്യന്‍

 ഞങ്ങളുടെ ഡല്‍ഹിയിലെ മൂന്നു വര്‍ഷത്തെ താമസത്തിനിടയില്‍ വളരെയധികം സഹായി ആയിരുന്ന മറ്റൊരാളെ കൂടി പരിചയപ്പെടുത്തുന്നു. ആള്‍ ഞങ്ങളുടെ കോലപ്പന്‍ പിള്ള സാറിന്റെ ഭാര്യയുടെ  മറ്റൊരു സഹോദരനായ ശ്രീ കൃഷ്ണപിള്ളയാണ്. കൃഷ്ണപിള്ളയെ ഞങ്ങള്‍ കൃഷ്ണനെ ന്നാണ് വിളിക്കുക, ( അയാളുടെ അക്കായുടെ ഭാഷയില്‍ കള്ളകൃഷ്ണന്‍ ) അതിനുള്ള സ്വാതന്ത്ര്യം അന്നും ഇന്നും ഉണ്ടായിരുന്നു എന്ന് കൂട്ടിക്കോളൂ.

കൃഷ്ണന്‍ എന്റെ അനുജന്‍ അശോക്‌കുമാറിന്റെ പ്രായമായിരുന്നു. രണ്ടു പേരും കുറച്ചു നാള്‍ കുവെയിറ്റില്‍ ഒരുമിച്ചു ജോലിയും ചെയ്തിരുന്നു. പ്രവര്‍ത്തിയിലും എന്റെ ഒരനുജനെപ്പോലെ തന്നെ. അന്ന് അയാള്‍ ഡല്‍ഹിയിലെ ഒരു കെട്ടിടനിര്‍മ്മാണ കമ്പനിയില്‍ നിര്‍മ്മാണ  പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുകയായിരുന്നു. സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ പാസായിട്ടുണ്ട്. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നതുകൊണ്ടു കമ്പനി മുതലാളിയുടെ കണ്ണിലുണ്ണി ആയി മാറി. ഇപ്പോഴും അയാള്‍ ആ കമ്പനിയില്‍ തന്നെ നാല്പ്പതു വര്‍ഷം കഴിഞ്ഞിട്ടും ജോലി ചെയ്യുന്നു എന്നതില്‍ നിന്നും അയാളുടെ സമര്‍പ്പണബുദ്ധി അറിയാന്‍ കഴിയും. ഒരു സര്‍ദാര്‍ജിയാണ് മുതലാളി. ഇപ്പോഴും കൃഷ്ണന്‍ പണിസ്ഥലത്തില്ലെങ്കില്‍ സര്‍ദാര്‍ജിക്ക്‌ വിഷമമാണ്, സ്വന്തം മകനില്ലെങ്കിലും കുഴപ്പമില്ല. അത്രമാത്രം പരസ്പരസ്നേഹത്തോടും വിശ്വാസത്തോടും പ്രവര്‍ത്തിക്കുന്ന മുതലാളിയും തൊഴിലാളിയും ആയിരുന്നു അവര്‍.

കൃഷ്ണന്‍ ഐഐടിയില്‍ വന്നാല്‍ ആദ്യം മാലതി ചേച്ചിയെ കണ്ടിട്ടേ അയാള്‍ സ്വന്തം സഹോദരിയെ കാണാന്‍ പോകുമായിരുന്നുള്ളൂ. സമയം എത്ര തിരക്കായാലും എന്റെ ശ്രീമതിയുടെ കൈകൊണ്ടു ഒരു ചായയെങ്കിലും വാങ്ങി കഴിച്ചിട്ടേ അയാള്‍ പോകുമായിരുന്നുള്ളൂ. അതുപോലെ എന്റെ അടുത്തും വളരെ സ്നേഹപൂര്‍വം മാത്രമേ കൃഷ്ണന്‍ പ്രവര്‍ത്തിച്ചിടുള്ളൂ. ഒരിക്കല്‍ ഞങ്ങള്‍ സ്ഥലം കാണാന്‍ ഇറങ്ങിയപ്പോള്‍ കൃഷ്ണന്‍ നിര്‍മ്മാണനേതൃത്വം വഹിക്കുന്ന ഡല്‍ഹിയിലെ താജ് ഹോട്ടലിന്റെ പണിയില്‍ ആയിരുന്നു. ഉയരത്തില്‍ നാലാം നിലയിലോ മറ്റോ കോണ്ക്രീറ്റ് ചെയ്യുന്നതിന്റെ മേല്നോ‍ട്ടം വഹിച്ചിരുന്ന കൃഷ്ണന്‍ താഴെ നിന്ന ഞങ്ങളെ കണ്ടു കൈവീശി. പെട്ടെന്ന് താഴെയെത്താന്‍ ചാടിക്കളയുമോ എന്ന് വരെ തോന്നിയിരുന്നു അയാളുടെ കൈവീശല്‍ കണ്ടപ്പോള്‍. ഏതായാലും പത്തു മിന്ട്ട് കൊണ്ടു അയാള്‍ താഴെ ഇറങ്ങി അക്കായുടെയും ഞങ്ങളുടെയും അടുത്തെത്തി.

ഞങ്ങള്‍ ജിയാസരായിയില്‍ താമസിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് ഐഐടിയില്‍ സഹോദരിയെക്കാണാന്‍ വരുമ്പോള്‍ ഞങ്ങളുടെ വീട്ടിലും വരും. കോലപ്പന്‍ പിള്ള സാറും കുടുംബവും തിരിച്ചു പോയി കഴിഞ്ഞിട്ടും ഞങ്ങളെ കാണാന്‍ ഐഐടിയില്‍ വരുമായിരുന്നു. ജിയാസരായിയില്‍ നിന്ന് ഐഐടിയിലെ നളന്ദ എന്ന ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫാമിലി ഹോസ്റ്റലിലേക്ക് പ്രവേശനം കിട്ടിയപ്പോള്‍ ജിയാ സരായി യില്‍ നിന്ന് ഞങ്ങളുടെ സാധനങ്ങള്‍ മാറ്റാനും അതെല്ലാം സ്വന്തം തലയില്‍ തന്നെ ചുമന്നു നാലാം നിലയില്‍ ഉള്ള ഫ്ലാറ്റില്‍ എത്തിക്കാന്‍ പോലും അയാള്‍ തന്നെ ആയിരുന്നു. വേറെ ആരെയെങ്കിലും സഹായത്തിനു വിളിക്കാന്‍ പറഞ്ഞിട്ട് സാറേ, ഞാനുള്ളപ്പോള്‍ മറ്റൊരാളിന്റെ ആവശ്യം ഇല്ല എന്ന് പറഞ്ഞുകൊണ്ടു എല്ലാം തനിയെ മുകളില്‍ എത്തിച്ചു തന്നെ, കെല്വിനേറ്റരിന്റെ ചെറിയ ഫ്രിഡ്ജ് വരെ. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരനായിരുന്നു എങ്കിലും ഇപ്പോള്‍ അയാളെ കൊണ്ടിത്തരം ജോലി ചെയ്യിച്ചതോര്‍ക്കുമ്പോള്‍   കുറ്റബോധം തോന്നുന്നു.

അതുപോലെ ഞങ്ങള്‍ അവധി തീര്‍ന്നുകഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ സാധനങ്ങള്‍ എല്ലാം പാക്ക് ചെയ്തു കൊണ്ടു പോരാന്‍ വലിയ രണ്ടു മരത്തില്‍ നിര്‍മ്മിച്ച പെട്ടി കൊണ്ടു വന്നു പാത്രങ്ങള്‍ എല്ലാം ഒന്നിലാക്കി , മറ്റൊന്നില്‍ പുസ്തകങ്ങളും മറ്റു സാധനങ്ങളും കയറ്റി. ഫ്രിഡ്ജ്  സുരക്ഷിതമായി കോഴിക്കൊട്ടെത്തിക്കാന്‍ പറ്റിയ മരത്തില്‍ നിര്‍മ്മിച്ച കവചവും (ക്രെയിറ്റ്) അവരുടെ ജോലിസ്ഥലത്തുണ്ടാക്കി നളന്ദയില്‍ എത്തിച്ചു. ആ പെട്ടികളില്‍ ഓരോ കുട്ടിയാനകളെ പാക്ക് ചെയ്തയക്കാന്‍ പോലും വിഷമം ഉണ്ടാവുകയില്ലായിരുന്നു. അത്രയ്ക്ക് ഉറപ്പുള്ളവയായിരുന്നു. കൃഷ്ണന്റെ പ്രത്യേക മേല്നോട്ടത്തില്‍ കമ്പനിയുടെ സ്ഥലത്ത് വച്ച് കമ്പനി ജോലിക്കാരെക്കൊണ്ട് ഒന്നാം തരമായി ചെയ്തെടുത്ത പെട്ടികള്‍. ഇതൊക്കെ യാതൊന്നും തിരിച്ചു പ്രതീക്ഷിക്കാതെ വെറും സ്നേഹത്തിന്റെ പേരില്‍ ചെയ്യാന്‍ തയ്യാറായ കൃഷ്ണനോടുള്ള നന്ദി ഇപ്പോഴെങ്കിലും രേഖപ്പെടുത്തട്ടെ, എനിക്കും എന്റെ കുടുംബത്തിനും വേണ്ടി. ഇവയെല്ലാം ട്രെയിനില്‍ ബുക്ക് ചെയ്തു കോഴിക്കൊട്ടെത്തിക്കാന്‍ കൃഷ്ണന്‍ ചെയ്ത സഹായം ഞങ്ങള്‍ ഒരിക്കലും മറക്കുകയില്ല.

കൃഷ്ണപിള്ള ഇപ്പോഴും ഡല്‍ഹിയില്‍ തന്നെ അതെ സര്‍ദാര്‍ജിയുടെ കൂടെ ജോലി ചെയ്യുന്നു. ഇടക്ക് പണിസ്ഥലത്തുവച്ച് വീഴ്ചയില്‍ കാലിനു കാര്യമായ പൊട്ടല്‍ ഉണ്ടായി ജോലിക്ക്എത്താന്‍ വിഷമം ആയിരുന്നപ്പോള്‍ ഒരു വാഹനവും രണ്ടു സഹായികളെയും ഡ്രൈവറെയും വിട്ടു കൃഷ്ണനെ വീട്ടില്‍ നിന്നും ജോലി സ്ഥലത്തെത്തിക്കാനും തിരിച്ചു വീട്ടില്‍ കൊണ്ടാക്കാനും സര്‍ദാര്‍ജി ആളെ വിട്ടിരുന്നു. കൃഷ്ണന്റെ മകളുടെ വിവാഹത്തിന് കുടുംബവുമായി തിരുവനന്തപുരത്തുവന്ന് അദ്ദേഹം നവദമ്പതികളെ നേരിട്ട് വന്നു ആശീര്‍ വദിച്ചു. അതുപോലെ ഇപ്പോഴും കൃഷ്ണന്‍ അവരുടെ കമ്പനിയുടെ അവിഭാജ്യഘടകം ആയി തുടരുന്നു. ആത്മാര്‍ത്ഥമായ സേവനം ഹൃദയബന്ധമായി മാറിയതിന്റെ നല്ലൊരു ഉദാഹരണമാണ് സര്‍ദാര്‍ജിയും കൃഷ്ണനുമായുള്ളത്. ഞങ്ങള്‍ തിരിച്ചു കോഴിക്കോട്ടു വന്നതിനു ശേഷവും പല പ്രാവശ്യവും പരസ്പരം കണ്ടു. ഇപ്പോഴും നല്ല സ്നേഹബന്ധം ഞങ്ങള്‍ പുലര്‍ത്തുന്നു. എഞ്ചിനീയറായ മൂത്ത മകളുടെയും മെഡിക്കല്‍ ഡോക്ടറായ ഇളയ മകളുടെയും വിവാഹം കഴിഞ്ഞു. മൂത്തയാള്‍   അമേരിക്കയിലും  ഇളയവള്‍   ഇങ്ലണ്ടിലും  ജോലി ചെയ്യുന്നു. ആ കുടുംബത്തിനു എല്ലാ മംഗളങ്ങളും നേരുന്നു ,ആശംസിക്കുന്നു.

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും