63.ത്രിമൂര്‍ത്തി(നി)കള്‍ ആര്‍ ഈ സി ക്യാമ്പസ്സില്‍
ഞങ്ങള്‍ ഐഐടി ഡല്‍ഹിയില്‍ നിന്ന് തിരിച്ചു വന്നപ്പോള്‍ കിട്ടിയ ക്വാര്‍ട്ടര്‍ D9 B ആയിരുന്നു. കോഴിക്കോട്ടു മുക്കം റോഡിനു വശത്തുള്ള പുതിയ D ടൈപ്പുകളുടെ പുറകില്‍. കെട്ടിടം അല്‍പ്പം പഴയതായിരുന്നു, മഴക്കാലത്ത് ചിലപ്പോള്‍ അകത്തും കുടപിടിക്കേണ്ടി വരുമായിരുന്നു എങ്കിലും കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനും ശ്രീമതിക്ക് പണിക്കാരിയെ മൂന്നു പ്രാവശ്യം എങ്കിലും സഹകരണ സ്റ്റോറിലേക്ക് ഓടിക്കാനും വളരെ സൗകര്യം ഉള്ള സ്ഥലം വിശാലമായ മുറികള്‍. ചോര്‍ച്ചകാരണം ചില മുറികള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിലും പലതു കൊണ്ടും ഞങ്ങള്‍ക്ക് അവിടത്തെ താമസം ഇഷ്ടപ്പെട്ടു. ഒരു മില്ക്ക് ബൂത്ത് ഉണ്ടായിരുന്നത് തൊട്ടു മുമ്പില്‍ തന്നെ, രാവിലെയും വൈകുന്നേരവും കോഴിക്കോട്ടു നിന്ന് ലോറിയില്‍ പാലുകൊണ്ടു വന്നു ഇറക്കി വയ്ക്കുന്നത് ഇവിടെ ആയിരുന്നു. കുട്ടികള്‍ക്ക് വൈകുന്നേരം കളിയ്ക്കാന്‍ ഒരു സ്ലൈഡും അടുത്ത് തന്നെ ഉണ്ടായിരുന്നു. ക്വാര്‍ട്ടറിന്റെ തെക്കുവശത്ത് ഒരു ചെറിയ മൈതാനവും പകല്‍ സമയത്ത് നര്സരി സ്കൂളിലെ കുട്ടികള്‍ക്ക് കളിക്കാനും വൈകുന്നേരം സ്ത്രീകള്‍ ഷട്ടില്‍ ബാഡമിന്ടന്‍ കളിക്കാനും ഉപയോഗിച്ചിരുന്ന മൈതാനം. ഞങ്ങള്‍ താമസിക്കുന്നതിനു തൊട്ടു മുമ്പ് അവിടെ താമസിച്ചിരുന്ന എഞ്ചിനീയര്‍ ( PWD യില്‍ നിന്നും അവധിയില്‍ വന്ന ഒരു സ്വാമി ) ചോര്‍ച്ച കണ്ടു അത് റിപ്പെയര്‍ ചെയ്യാന്‍ നടപടികള്‍ എടുത്തു തുടങ്ങിയിട്ടുണ്ട് എന്ന് ആരോ പറഞ്ഞു. ഏതായാലും അദ്ദേഹം തിരിച്ചു കേരള സര്‍വീസിലേക്ക് തിരിച്ചു പോയപ്പോഴായിരുന്നു ഞങ്ങള്‍ അവിടെ എത്തിയത്.
ഡല്‍ഹിയിലേക്ക്
പുറപ്പെടുന്ന സമയം മുതല്‍ തിരിച്ചു ക്യാമ്പസില്‍ വന്നത് വരെ ഞങ്ങളെയും
കുഞ്ഞുങ്ങളെയും അകമഴിഞ്ഞ് സഹായിച്ച കോലപ്പന്‍പിള്ള സാറും കുടുംബവും തൊട്ടു
മുമ്പില്‍ ഉള്ള ക്വാര്‍ട്ടറില്‍ ആയിരുന്നു, റോഡരികില്‍ പഴയ ബാങ്ക് കെട്ടിടത്തിന്റെ
നേരെ എതിര്‍ വശത്ത്. സ്റ്റോറിലും പോസ്റ്റ് ഓഫീസിലും പോകാന്‍ അവരുടെ വീടിന്റെ
വശത്ത് കൂടി അതിക്രമിച്ചു കടന്നു പോയാല്‍ പത്തു മിനിട്ടു ലാഭിക്കാം, അങ്ങനെ പല ഗുണങ്ങളും ഉണ്ടായിരുന്നു. ശ്രീമതിക്ക് ഏറ്റവും അടുത്ത
കൂട്ടുകാരികളായിരുന്നു കോലപ്പന്‍ പിള്ള സാറിന്റെ ഭാര്യ സീതയും മാത്തമാറ്റിക്സിലെ വര്‍ഗീസ്
ഫിലിപ്പ് സാറിന്റെ ഭാര്യ എലിസബത്തും അടുത്തടുത്ത ക്വാര്ട്ടരുകളിലായിരുന്നു.
തിരുവല്ല വായ്പൂരില്‍ നിന്ന് വന്ന എലിസബത്തും ചിറയിന്കീ്ഴില്‍ നിന്ന് വന്ന സീതയും
കുട്ടനാട്ടുകാരി മാലതിയും ശരിക്കും ത്രിമൂര്ത്തികളെപ്പോലെ കൂട്ടുകാരുമായിരുന്നു.
എല്ലാ കാര്യത്തിനും ഒത്തു കൂടും, ഇടയ്ക്ക് ചില
സൌന്ദര്യപ്പിണക്കങ്ങള്‍ ഉണ്ടാവുമെങ്കിലും പിണക്കം ഏതാനും മണിക്കൂര്‍ മാത്രമേ
നിലനില്ക്കുമായിരുന്നുള്ളൂ.
കുട്ടികള്‍
മൂന്നു പേര്‍ക്കും ഈ രണ്ടു വീതം. എനിക്കും കോലപ്പന്‍ സാറിനും ഒരാണും പെണ്ണും, വറുഗീസ് ഫിലിപ്പ് സാറിനു രണ്ടു
പെണ്കുട്ടികളും ആയിരുന്നു. ഇവര്‍ തമ്മില്‍ വലിയ പ്രായ വ്യത്യാസവുമില്ല, അത് കൊണ്ടു കളിക്കൂട്ടുകാരായിരുന്നു. ക്ലബ്ബില്‍ പോകാനും സിനിമയ്ക്ക്
പോകാനും ഒക്കെ ഞങ്ങള്‍ മൂന്നു കുടുംബങ്ങളും ഒരുമിച്ചായിരുന്നു പോയിരുന്നത്.
കോലപ്പന്‍
പിള്ള സാര്‍ തിരുവനന്തപുരം നിവാസി ആയിരുന്നു, അവരുടെ വീട്ടില്‍ തമിഴ് സംസാരിക്കുന്നതും കേട്ടിട്ടുണ്ട്. തമിഴ് നാട്ടിലെ
വിശേഷങ്ങളെല്ലാം അവര്‍ കാര്യമായി ആഘോഷിക്കും. ദീപാവലിക്ക് പലഹാരങ്ങള്‍ എല്ലാം സാറിന്‍റെ
ശ്രീമതി സീത തന്നെ ഉണ്ടാക്കുമായിരുന്നു. വൈകുന്നേരം ചെറുചൂടുള്ള ബൂന്തിയില്‍
നിന്ന് ലഡ്ഡു ഇരുട്ടാന്‍ ഞങ്ങളും കൂടും ,പിറ്റേ ദിവസം
രാവിലെയും ഉച്ചയ്ക്കും എല്ലാം ഭക്ഷണം അവിടെ നിന്ന് തന്നെ. രാവിലെ നല്ല ഒന്നാം തരം
ഉടുപ്പി ഹോട്ടലിലെ നെയ് റോസ്റ്റ് പോലെയുള ദോശയും സാമ്പാറും ചമ്മന്തിയും
സീതാന്റിയുടെ സ്പെഷ്യല്‍ ദോശപ്പൊടി എണ്ണയില്‍ കുഴച്ചാണ് പ്രാതല്‍. ഇഡ്ഡലി വേണ്ടവര്‍ക്ക്
അതും റെഡി. ഉച്ചയ്ക്ക് സാമ്പാറും അവിയലും രസവും പുളിശ്ശേരിയും പപ്പടവും അച്ചാറും
കൂട്ടി സമൃദ്ധമായ ഊണും. കുട്ടികള്‍ക്ക് നമ്മുടെ വീട്ടിലെ ഭക്ഷണത്തെക്കാള്‍ ഇഷ്ടം
അവിടെ നിന്ന് കഴിക്കുന്നത് തന്നെ. ഞങ്ങള്‍ നാലുപേരും ഡല്‍ഹിയില്‍ വച്ചും തിരിച്ചു ചാത്തമംഗലത്തു വന്നിട്ടും സീത
ഉണ്ടാക്കി കഴിച്ചത്ര ഭക്ഷണം വേറൊരിടത്ത് നിന്നും കഴിച്ചിട്ടുണ്ടാവില്ല. ഭക്ഷണം
പാകം ചെയ്യുന്നതിലും മറ്റുള്ളവരെ കഴിപ്പിക്കുന്നതിലും സാറും ശ്രീമതിയും
മത്സരിക്കുന്നുണ്ടോ എന്ന് വരെ ഞങ്ങള്‍ക്ക് തോന്നിയിട്ടുണ്ട്. ഒരു കാര്യം മാത്രം.
കോലപ്പന്‍ സാര്‍ തികഞ്ഞ സസ്യഭുക്കായിരുന്നു . സീതയും കുട്ടികളും വല്ലപ്പോഴും
മത്സ്യമോ മാംസമോ കഴിക്കുമെങ്കിലും അവരുടെ വീട്ടില്‍ അത് പാകം ചെയ്യാറില്ല.
അതുകൊണ്ടു വല്ലപ്പോഴുമെങ്കിലും ഞങ്ങള്‍ ‘സാധനം’ ഉണ്ടാക്കി അവിടെ ഒളിച്ചു എത്തിച്ചിരുന്നു. ചെറുപ്പത്തില്‍ കഴിച്ചു
ശീലിച്ചവര്‍ക്ക് വല്ലപ്പോഴുമെങ്കിലും അല്‍പ്പം
നോണ്‍വെജ് കഴിക്കുന്നത് സന്തോഷമല്ലേ.
അത്
പോലെ തന്നെ കൃസ്തുമസ് ദിവസങ്ങളില്‍ മിക്കപ്പോഴും വര്ഗീസ് ഫിലിപ്പു സാറിന്റെ
ശ്രീമതി എലിസബത്തിന്റെ വകയാണ് ഭക്ഷണം. അവര്‍ രണ്ടു പേരും പള്ളിയില്‍ പോകുന്നത്
കണ്ടിട്ടില്ല എങ്കിലും ആഘോഷങ്ങള്‍ ഒന്നും മറക്കാറില്ല. വല്ലപ്പോഴും വിഷുവിനോ മറ്റോ
ആണ് അപൂര്‍വ്വം ഞങ്ങളുടെ വീട്ടില്‍ എല്ലാവരും കൂടി കൂടുക.
ഞങ്ങളുടെ
ക്യാമ്പസ്സില്‍ ക്വാര്‍ട്ടറിന്റെ ചുറ്റും സ്ഥലം ഉണ്ടെങ്കില്‍ വാഴയോ ചീരയോ ഒക്കെ
അന്ന് നട്ടു വളര്‍ത്തുമായിരുന്നു. വാഴ കുലച്ചാല്‍ പാകമായി പഴുപ്പിച്ചു പരിസരത്തില്‍
ഉള്ളവര്‍ക്കെല്ലാം പങ്കുവച്ചാലേ സമാധാനം ആവുകയുള്ളൂ എല്ലാവര്‍ക്കും. ഞങ്ങള്‍
താമസിച്ചിരുന്ന D9 ബി യുടെ
തൊട്ടടുത്ത് നല്ല ഒന്നാം തരം ഒരു വരിക്കപ്ലാവ് ഉണ്ടായിരുന്നു. അധികം ഉയരമില്ല.
ക്യാമ്പസ്സിലെ തേങ്ങ, മറ്റു ഫലവൃക്ഷങ്ങളില്‍ നിന്ന്
കിട്ടുന്നതു എല്ലാം വര്‍ഷാവര്‍ഷം ലേലം വിളിച്ചു കൊടുക്കുകയാണ് പതിവ്. ഞങ്ങളുടെ
അദ്ധ്യാപകരില്‍ ചിലര്‍ ബിനാമി ആയും ലേലം പിടിച്ചിരുന്നു. ഞങ്ങള്‍ ഇങ്ങനെയുള്ള
പ്ലാവും മറ്റും കരാറുപിടിച്ച ആളില്‍ നിന്ന് പണം കൊടുത്തു പ്ലാവിലെ ചക്ക മുഴുവന്‍
വാങ്ങുകയാണ് പതിവ്, ചക്ക ഉണ്ടാകുന്നതിനു മുമ്പുതന്നെ ഡീല്‍
ഉറപ്പിക്കും. ചിലപ്പോള്‍ ധാരാളം ചക്ക ഉണ്ടാവും . നല്ല തേന്‍വരിക്ക ചക്ക ആയിരുന്നത്
കൊണ്ടു ക്യാമ്പസ്സിലെ എല്ലാവര്‍ക്കും സാധനം വേണം. ഞങ്ങള്‍ ചക്ക ഒരു മാതിരി
വിളവായാല്‍ ആരെയെങ്കിലും കയറ്റി ചക്കയിട്ടു ഓരോരുത്തരുടെയും വീട്ടില്‍
എത്തിക്കുകയാണ് പതിവ്. പ്ലാവില്‍ കയറിയ ആള്‍ അവരോടു എന്തെങ്കിലും വാങ്ങിയാല്‍,
അവര്‍ കൊടുത്താല്‍ ആയി. അല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും പണം കൈമാറ്റം
ഉണ്ടായിരുന്നില്ല. അന്ന് ആള്ക്കാര്‍ കുറവ്, എല്ലാവരും
പരസ്പരം സഹകരിച്ചും സ്നേഹിച്ചും കഴിഞ്ഞ കാലം, ഇപ്പോഴും ഓര്‍മ്മിക്കുമ്പോള്‍
സന്തോഷം തോന്നുന്നു.
അന്നൊക്കെ
വീടുകളില്‍ പുരുഷന്മാര്‍ മാത്രമേ ജോലിക്ക് പോകാറുണ്ടായിരുന്നുള്ളൂ. രാവിലത്തെ
ഭക്ഷണം കഴിഞ്ഞു എല്ലാവരും ഒമ്പതുമണിക്ക് പോയ്ക്കഴിഞ്ഞാല്‍ ഉച്ചയ്ക്ക് 11 മണിവരെ ഇവര്‍ സ്ത്രീകള്‍ എല്ലാവരും ഒത്തു
കൂടും. ഗ്യാസും പ്രെഷര്‍ കുക്കറും ഒക്കെ വന്നപ്പോള്‍ ഉച്ച ഭക്ഷണം പാകം ചെയ്യാന്‍
കഷ്ടിച്ച് ഒരു മണിക്കൂര്‍ മതിയാവുമല്ലോ. അതുവരെ ആള്‍ക്കാര്‍ വാചകമടി തന്നെ, ശരിക്കും വാചക മേള
തന്നെ ആയിരിക്കും. ഓരോ ദിവസവും ഓരോരുത്തരുടെ വീടുകളിലായിരിക്കും സഭ കൂടുന്നത്.
പിന്നെ പിന്നെയാണ് പല ആള്‍ക്കാരുടെയും ഭാര്യമാരും ജോലിക്ക് പോകുന്നവരായത്. അപ്പോള്‍
കുട്ടികളെയും സ്കൂളില്‍ വിട്ടു ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുമ്പോള്‍ എല്ലാവര്‍ക്കും
തിരക്ക് തന്നെ. ഒരു ഞായറാഴ്ച അവധി കിട്ടിയാല്‍ ആ ആഴ്ചത്തെ തുണികള്‍ അലക്കലും വീട്
വൃത്തിയാക്കലും മറ്റുമായി സമയം ചിലവാക്കേണ്ടി വരുന്നത് കൊണ്ടു മറ്റുള്ളവരുമായി
കൂട്ടുകൂടാന്‍ എവിടെ സമയം ? ഇതിനെല്ലാമുപരി ടെലിവിഷന്‍ എന്ന
വിഡ്ഡിപ്പെട്ടിയും കൂടി വന്നതോടു കൂടി കുടുംബങ്ങള്‍ തമ്മില്‍ ഉള്ള സഹകരണം വളരെ
കുറഞ്ഞു പോയി . വന്നുവന്നു ഇപ്പോഴോക്കെ വൈകുന്നേരം 6 മണി കഴിഞ്ഞ് ഒരാളിന്റെ വീട്ടില്‍ പോയാല്‍
സീരിയല്‍ കാണാന്‍ കാത്തിരിക്കുന്നവരെ മുഷിപ്പിക്കണ്ട എന്ന് കരുതി അഞ്ചു മിനിറ്റില്‍
കൂടുതല്‍ ഒരിടത്തും ഇരിക്കാറില്ല എന്നതല്ലേ സത്യം. കാലം മാറി, പുതിയ ടെക്നോളജി മനുഷ്യരെ കൂടുതല്‍ അടുപ്പിക്കുന്നതിനു പകരം
അകലങ്ങളിലാക്കുകയല്ലേ എന്ന് സംശയിക്കുന്നു.
സീതയുടെ
കുടുംബവുമായും ഞങ്ങള്‍ക്ക് വളരെ അടുത്ത ബന്ധമായിരുന്നു. സഹോദരന്മാരായ കൃഷ്ണപിള്ളയും
വിശ്വനും ആയി നല്ല സ്നേഹബന്ധം നിലനില്ക്കുന്നു. എല്ലാത്തിലും ഇളയ രാമന്പിള്ളയുള്‍പ്പെടെ
എല്ലാവരും എന്റെ ശ്രീമതിയെ സ്വന്തം സഹോദരിയെപ്പോലെ സ്നേഹിക്കുന്നു. ഇവരുടെ അച്ഛന്‍
ദിവംഗതനായ കുട്ടന്‍ പിള്ള നല്ലൊരു കര്‍ഷകനായിരുന്നു, കേരള സംസ്ഥാനത്തിലെ മാതൃകാകര്ഷകനായി അവാര്‍ഡുവാങ്ങിയ ആള്‍. അദ്ദേഹം
ക്യാമ്പസ്സില്‍ വരുമ്പോള്‍ ഞങ്ങള്‍ വലിയ കൂട്ടായിരുന്നു. അദ്ദേഹം ഇടയ്ക്ക് പൊടി
വലിക്കുമായിരുന്നു. ഞാനും വല്ലപ്പോഴും ചെറിയതായി പൊടി വലിക്കുമായിരുന്നു. മെല്ലെ
മെല്ലെ മാറാത്ത ഒരു ചുമയും മൂക്കില്‍ ഒരു മാംസക്കഷണത്തിന്റെ വളര്‍ച്ചയും
അദ്ദേഹത്തെ അലട്ടിയിരുന്നു. ചികിത്സിച്ചിരുന്ന ഡോക്ടര്‍ എക്സ് റെ നോക്കി “പിള്ള സിഗരെറ്റ് വലിക്കുമോ “ എന്ന് ചോദിച്ചു.
ജീവിതത്തില്‍ ഒരിക്കലും സിഗററ്റ് വലിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ കാരണം
മനസ്സിലായി. തുടര്ച്ചയായ പൊടി വലി മൂലം സിഗറെറ്റ് വലിക്കുന്ന ആളിന്റെ പോലെയായി
അദ്ദേഹത്തിന്റെ ശ്വാസകോശവും. ശസ്ത്രക്രിയ മൂലം മാംസം മുറിച്ചു മാറ്റി എങ്കിലും
പാവം അത് കാരണം കൊണ്ടു തന്നെ മരണമടഞ്ഞു. ശ്വാസകോശത്തെ സംബന്ധിച്ചിടത്തോളം
പൊടിവലിയും പുകവലിയും വെറ്റില മുറുക്കും എല്ലാം ഒരു പോലെയാണെന്ന കാര്യവും ഞങ്ങള്‍ക്കു
മനസ്സിലായി.
അതുപോലെ
തന്നെ കോലപ്പന്‍ പിള്ള സാറിന്റെ അമ്മ( ആച്ചിയമ്മ)യുമായും ഞങ്ങള്‍ വളരെ
അടുപ്പത്തില്‍ ആയിരുന്നു. മകന്റെ വീട്ടില്‍ ഇടയ്ക്ക് ആച്ചിയമ്മ താമസിക്കാന്‍
വരുമ്പോള്‍ ഞങ്ങളുടെ വീട്ടില്‍ വന്നു അല്‍പ്പം തമിഴ് ചുവയുള്ള മലയാളത്തില്‍ ധാരാളം
സംസാരിക്കും. എന്നെ മകനെന്നാണു വിളിക്കുക. എന്‍റെ ഭാര്യക്ക് ദീപാവലിക്കും
വിഷുവിനും ഓണത്തിനും ഒക്കെ വാങ്ങിയ സാരിയൊക്കെ വിശദമായി കാണിച്ചു കൊടുക്കണം.
ഏതെങ്കിലും ഇല്ലെങ്കില്‍ എന്നെ വിളിച്ചു എന്താ മകനെ മോള്‍ക്ക് ഇത്തവണ ദീപാവലിക്ക് സാരി വാങ്ങാഞ്ഞത് എന്ന്
പറഞ്ഞു ശകാരിക്കുകയും ചെയ്യും. ഇവരൊക്കെ സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന നല്ല
പച്ച മനുഷ്യര്‍. ഇന്നത്തെ നാഗരികതയുടെ കൃത്രിമത്വം തീരെ ബാധിക്കാത്ത ശുദ്ധ
മനുഷ്യര്‍. കോലപ്പന്‍ പിള്ള സാറും അമ്മയും വറുഗീസ് ഫിലിപ്പു സാറും സീതയുടെ അച്ഛനും
ഇവരെല്ലാം സ്വന്തം മകളെ അല്ലെങ്കില്‍ സഹോദരിയെപ്പോലെ
സ്നേഹിച്ചിരുന്ന എന്‍റെ ധര്‍മ്മപത്നിയും ഇന്നു ജീവിച്ചിരിപ്പില്ല.
എല്ലാവരുടെയും ആത്മാവിനു നിത്യ ശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടു സ്നേഹാദരങ്ങളോടെ
അശ്രു പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.
Comments
Post a Comment