66.നല്ല അദ്ധ്യാപകനും അദ്ധ്യാപകരെ വിലയിരുത്തലും

 കഴിഞ്ഞ ലക്കത്തില്‍ ആറീസിയില്‍ ഞങ്ങളില്‍, ചിലര്‍ കുട്ടികളെ പഠിപ്പിക്കുക എന്നതിനുപരി കൂടുതലായി ചെയ്യുന്ന ചില ജോലികളെപ്പറ്റി പറയുകയുണ്ടായി. പക്ഷെ ആരാണ് നല്ല അദ്ധ്യാപകനെന്ന ചോദ്യം ആദ്യ കാലം മുതലേ ഉണ്ടല്ലോ. ഒരു പക്ഷെ, അദ്ധ്യാപകനും കുട്ടികളും അല്ലെങ്കില്‍ ഗുരുവും ശിഷ്യനും ഉണ്ടായ കാലം മുതല്‍ ഉള്ള ചോദ്യം തന്നെയായി നിലനില്‍ക്കുന്നു. ഇപ്പോഴും പൂര്‍ണമായും ഉത്തരം കണ്ടെത്താത്ത ഒരു ചോദ്യം. കുട്ടികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന അദ്ധ്യാപകര്‍ പലരും അധികാരികളുടെ നോട്ടത്തില്‍ നല്ല അദ്ധ്യാപകര്‍ ആയി കൊള്ളണമെന്നില്ല. പ്രത്യേകിച്ചും കുട്ടികള്‍ അദ്ധ്യാപകരെ വിലയിരുത്തുന്ന ഈ കാലത്ത്.

കഴിഞ്ഞ നാല്‍പ്പതിലധികം വര്‍ഷം ഇന്ത്യയിലും ചില വിദേശരാജ്യങ്ങളിലും വിവിധ സ്ഥാപനങ്ങളില്‍ ഒരു എഞ്ചിനീയറിംഗ് അദ്ധ്യാപകനായി ജോലി ചെയ്ത ഒരാളെന്ന നിലയില്‍ ഞാന്‍ ചില നിഗമനങ്ങളില്‍ എത്തിയിട്ടുണ്ട്. അത് ഇവിടെ അവതരിപ്പിക്കുന്നു. പൂര്‍ണമായും എന്റെ അഭിപ്രായം അല്ല എങ്കിലും ശ്രദ്ധാപൂര്‍വ്വം വായിക്കുക.

ഒന്നാമതായി ഒരദ്ധ്യാപകന്‍ എല്ലാകാലത്തും എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തമായി പറയാന്‍ വിഷമമുണ്ട്, ഉദാഹരണത്തിന് 1940 കളിലെയോ 1950 കളിലെയോ അദ്ധ്യാപകനും ഇന്നത്തെ അദ്ധ്യാപകനും ഒരേ രീതിയില്‍ പഠിപ്പിച്ചാല്‍ കുട്ടികള്‍  ക്ലാസില്‍ ഇരിക്കുമോ എന്ന് തന്നെ സംശയമാണ്. കാരണം ആദ്യകാലത്ത് ഒരദ്ധ്യാപകന്റെ ധര്‍മ്മം വിവരങ്ങള്‍ (അറിവ്) സമ്പാദിച്ചു കുട്ടികള്‍ക്ക്  കൊടുക്കുക എന്നതായിരുന്നു. അയാളുടെ പരിചയത്തില്‍ നിന്ന് കിട്ടിയതും പുസ്തകങ്ങള്‍ വായിച്ചു കിട്ടിയതും അയാളുടെ ഗുരുക്കന്മാരില്‍ നിന്നും കിട്ടിയതും ആയ അറിവ് സ്വാംശീകരിച്ചു കുട്ടികള്‍ക്ക്  മനസിലാകുന്ന രീതിയില്‍ അവര്‍ക്കു പകര്‍ന്നു കൊടുത്താല്‍ നല്ല അദ്ധ്യാപകരായി. അദ്ധ്യാപകന്റെ വാഗ്ചാതുരിയും നര്‍മ്മബോധവും എല്ലാം അനുപൂരക ഘടകങ്ങളാണെങ്കിലും അന്തിമമായി വിവരങ്ങള്‍ സമ്പാദിച്ചു വിതരണം ചെയ്യുക എന്നതായിരുന്നു പഴയ കാലത്തെ അദ്ധ്യാപകര്‍ ചെയ്തിരുന്നത് . എന്നാല്‍ ഇന്ന് സ്കൂള്‍ കുട്ടികള്‍ക്കുപോലും അവര്‍ക്കറിയാത്ത വിവരങ്ങള്‍ ഇന്റര്നെറ്റില്‍ നിന്ന് തിരഞ്ഞു കണ്ടെത്തി പഠിക്കാന്‍ കഴിയുന്നു. അത് കൊണ്ടു ഒരദ്ധ്യാപകന്‍ ഇന്ന് വെറും വിവരങ്ങള്‍ ശേഖരിച്ചു വിതരണം ചെയ്യുന്ന ആള്‍ മാത്രമായിരുന്നാല്‍ തന്റെ ധര്‍മ്മത്തോടു തികച്ചും നീതി പുലര്‍ത്തുന്നു എന്നു  പറയാന്‍ വിഷമമാണ്. കാരണം അദ്ധ്യാപകനു കിട്ടുന്ന അറിവിന്റെ സ്രോതസ്സുകള്‍ കുട്ടികള്‍ക്കും പ്രാപ്യമായിക്കൂടായ്കയില്ല., അതുകൊണ്ടു അങ്ങനെ കിട്ടുന്ന അറിവിനെ ക്കാള്‍ എന്തെങ്കിലും കൂടുതല്‍ അദ്ധ്യാപകന് കൊടുക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ കുട്ടികള്‍ അയാളെ നല്ല അദ്ധ്യാപക നായി കണക്കാക്കൂ. ഞങ്ങള്‍ പഠിക്കുന്ന കാലത്തും ചില ക്ലാസുകള്‍ തികഞ്ഞ ബോറായിരുന്നു, കാരണം അദ്ധ്യാപകന്‍ ഏതെങ്കിലും ബുക്കില്‍ നിന്ന് പകര്‍ത്തി എഴുതിയ നോട്ടും കൊണ്ടാണ് ക്ലാസില്‍ വരുക. അദ്ദേഹത്തിന്റെ ക്ലാസ് നോട്ടില്‍ നിന്നും ഉള്ളതിലുപരി ഒന്നും കുട്ടികള്‍ക്കു കിട്ടുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യാത്ത അവസ്ഥ. അപ്പോള്‍ ഞങ്ങളൊക്കെ അന്ന് കിട്ടാവുന്ന പുസ്തകങ്ങള്‍ എല്ലാം വായിച്ചു സ്വന്തമായി നോട്ടെഴുതിയായിരുന്നു പരീക്ഷയ്ക്ക് തയ്യാറെടുത്തിയിരുന്നതു. അദ്ധ്യാപകന്‍ നല്ല രീതിയില്‍ കാര്യങ്ങള്‍ പഠിപ്പിച്ചാല്‍ ഞങ്ങള്‍ക്ക് താരതമ്യേന കുറച്ചു ബുദ്ധിമുട്ടിയാല്‍ മതിയായിരുന്നു. അന്ന് ക്ലാസില്‍ എല്ലാ കാര്യവും പറഞ്ഞു ബോര്ഡില്‍ എഴുതി പഠിപ്പിച്ചിരുന്ന അദ്ധ്യാപകര്‍ ആയിരുന്നു നല്ല അദ്ധ്യാപകര്‍. അങ്ങനെയുള്ളവരുടെ ക്ലാസില്‍ ഇരുന്നാല്‍ വീട്ടില്‍ ഇരുന്നു കാര്യമായി പഠിക്കേണ്ട ആവശ്യം തന്നെ ഇല്ലായിരുന്നു. അല്ലെങ്കില്‍ തന്നെ വളരെ കുറച്ചു സമയം മാത്രം ചിലവാക്കിയാല്‍ മതിയായിരുന്നു. അതായത് അന്നത്തെ അദ്ധ്യാപകന്‍ നല്ല രീതിയില്‍ കരണ്ടിയില്‍ കോരി കൊടുക്കുന്നവരായിരുന്നു. ഈ രീതിയെ അന്നും വിമര്‍ശിക്കു ന്നവര്‍ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ. കുട്ടികള്‍ക്ക് കരണ്ടിയില്‍ കോരി കൊടുക്കുന്നതിനു പകരം അവരെക്കൊണ്ടു പഠിക്കാന്‍ ആഗ്രഹം ഉണ്ടാക്കുന്ന, അവര്‍ക്ക്  സ്വയം പഠിക്കാന്‍ പ്രചോദനം നല്കുന്ന അദ്ധ്യാപകര്‍ ഒരു പടി മുന്നില്‍ തന്നെ ആകുന്നു തീര്ച്ച. പക്ഷെ ഇന്നത്തെ അദ്ധ്യാപകനു്‍ വെറും വിവരസമ്പാദനം കൊണ്ടു മാത്രം പഠിപ്പിക്കാന്‍ കഴിയുകയില്ല. ഒരു നല്ല അദ്ധ്യാപകന്‍ ക്ലാസിലെ എല്ലാത്തരം കുട്ടികളുടെയും അന്വേഷണത്വരയ്ക്ക് ഉത്തരം കണ്ടെത്താന്‍ കഴിയണം. ശരാശരി കുട്ടികള്‍ക്കും  മിടുക്കന്മാര്‍ക്കും മിടുമിടുക്കന്മാര്‍ക്കും എന്തെങ്കിലും കൊടുക്കാന്‍ കഴിയണം എന്ന് തീര്‍ച്ചയാണ്. ഇക്കാരണം കൊണ്ടു തന്നെ ഇന്നത്തെ അദ്ധ്യാപനം കൂടുതല്‍ വെല്ലുവിളിയായി തീരുന്നു. ആരോ പറഞ്ഞു ഇന്നത്തെ അദ്ധ്യാപകന്‍ കാലക്രമേണ ആവശ്യമില്ലാത്തവര്‍ ആകേണ്ടതാണ് (A good teacher is one who makes himself or herself progressively REDUNDANT) എന്ന്. അതായത് കുട്ടികളെ സ്വയം പഠിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ഇന്നത്തെ കര്ത്തവ്യം . അറിവ് ശേഖരിച്ചു വിതരണം ചെയ്യുന്നതിനൊപ്പം അന്തിമമായി അറിവു നിര്‍മ്മിക്കാന്‍ കുട്ടികള്‍ക്ക് പ്രാപ്തിയുണ്ടാക്കുക എന്നതാണ് ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം എന്ന് കേന്ദ്രസര്‍ക്കാര്‍  നിയോഗിച്ച യശ്പാല്‍ കമ്മറ്റി നിര്ദ്ദേശിക്കുകയുണ്ടായി ,(rather than concentrating on knowledge collection and distribution, teaching should ultimately lead to knowledge creation). ഈ ലക്‌ഷ്യം മുന്നില്‍ കണ്ടു കൊണ്ടു വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേകിച്ചും സ്കൂളുകളില്‍ പുതിയ പല പരിഷ്കാരങ്ങളും കൊണ്ടു വരുകയും ചെയ്തു. എന്നാല്‍ ഇതൊക്കെ പലയിടങ്ങളിലും അദ്ധ്യാപക സംഘടനകളുടെ സംഘടിതമായ ചെറുത്തു നില്‍പ്പു കൊണ്ടോ അല്ലാതെയോ പരാജയപ്പെട്ടു എന്നതും വസ്തുതയാണ്. നമ്മുടെ സ്കൂള്‍ വിദ്യാഭ്യാസം പഴയ ബ്രിട്ടീഷ് സമ്പ്രദായത്തില്‍ നിന്ന് നവീകരിച്ചാല്‍ മാത്രമേ കുട്ടികളുടെ രചനാത്മകത (creativity) വളരുകയുള്ളൂ, അവര്‍ക്ക് സ്വന്തന്ത്രമായി ചിന്തിച്ചു പുതിയ വഴികള്‍ കണ്ടെത്താന്‍ കഴിയൂ എന്ന് ആള്‍ക്കാര്‍  പറഞ്ഞു തുടങ്ങിയിട്ട് നാളുകള്‍ കുറെ ആയി, പക്ഷെ രീതികള്‍ പലതും പഴയത് തന്നെ. അതുകൊണ്ടു ഇപ്പോഴും നമ്മുടെ വിദ്യാഭ്യാസം ഗുമസ്തന്‍മാരെ സൃഷ്ടിക്കാന്‍ മാത്രം ഉപയുക്തമായി തന്നെ നിലനില്ക്കുന്നു.

ഇന്ന് മിക്കവാറും എല്ലാ നല്ല വിദ്യാലയങ്ങളിലും കുട്ടികള്‍ തന്നെ അദ്ധ്യാപകരെ വിലയിരുത്തുന്നുണ്ട്.ഇതിനു ഒരു ചോദ്യാവലി ഉപയോഗിക്കുന്നു. ഒന്നാമത് ഈ ചോദ്യാവലിയിലെ ചോദ്യങ്ങള്‍ തന്നെ എന്തൊക്കെയാണ്, മാനദണ്ഡങ്ങള്‍ എന്തൊക്കെ എന്നത് പ്രശ്നമാവാം. പല യൂണിവേര്സിറ്റികളും അവരവരുടേതായ ചോദ്യാവലി ഉണ്ടാക്കിയിട്ടുണ്ട്. ഒരദ്ധ്യാപകന് അവശ്യം വേണ്ട നല്ല രീതികളാണ് ഇതിലെല്ലാം ഉള്ളത്. ഈ ചോദ്യാവലി കുട്ടികള്‍ ഗൌരവമായി എടുത്തു പൂരിപ്പിച്ചാല്‍ കുറെയൊക്കെ പ്രയോജനപ്രദമായിരിക്കും. എന്നാല്‍ നമ്മുടെ കോളേജിലെ കുട്ടികളില്‍ ഭൂരിഭാഗവും ഇതൊരു തമാശയായേ കാണാറുള്ളൂ. അതുകൊണ്ടു കുട്ടികളുടെ ചോദ്യാവലിയിലെ ഉത്തരങ്ങള്‍ അദ്ധ്യാപകന്റെ ശരിയായ കഴിവോ കഴിവ് കേടോ കാണിക്കുന്നുണ്ടോ എന്നും സംശയമാണ്. ആറീസിയില്‍ ആദ്യമാദ്യം ക്ലാസില്‍ പ്രിന്റു ചെയ്ത ചോദ്യാവലി കൊടുത്തു കുട്ടികളുടെ പേര് വക്കാതെ പൂരിപ്പിച്ചു വാങ്ങുകയായിരുന്നു. പിന്നീട് കമ്പ്യൂട്ടറുപയോഗിച്ചു ചെയ്യണമെന്നായി. പലരും ഇത് ചെയ്യുന്നില്ല എന്നു കണ്ടപ്പോള്‍ സെമസ്റ്റര്‍ തുടക്കത്തില്‍ രെജിസ്റ്റര്‍ ചെയ്യാന്‍ ഇത് ചെയ്യാതെ പറ്റുകയില്ല എന്നായി. അപ്പോള്‍ കുട്ടികള്‍ തീരെ ശ്രദ്ധയില്ലാതെ ഇത് പൂരിപ്പിച്ചു തുടങ്ങി. ഉദാഹരണത്തിന് എന്റെ ക്ലാസ്സിലെ കുട്ടികള്‍ 20% ത്തോളം എഴുതിയത് ഞാന്‍ കൃത്യ സമയത്ത് ക്ലാസ് തുടങ്ങുന്നില്ല എന്നാണു. സത്യം പറയട്ടെ എന്റെ 40 വര്‍ഷത്തെ  അദ്ധ്യാപക ജീവിതത്തില്‍ അത്യപൂര്‍വം ആയി  മാത്രമേ ഞാന്‍ ക്ലാസില്‍ വൈകി പോകാറുള്ളൂ. മിക്കപ്പോഴും കൃത്യ സമയത്ത് തന്നെ ക്ലാസ് നിര്‍ത്തുകയും ചെയ്യുമായിരുന്നു. ഇങ്ങനെ പോകുന്നു കുട്ടികളുടെ അദ്ധ്യാപകരെ വിലയിരുത്തല്‍ അതുകൊണ്ടു പക്വതയില്ലാത്ത തികച്ചും ലാഘവ ബുദ്ധിയോടെ ഇത് ചെയ്യുന്ന കുട്ടികളുടെ വിലയിരുത്തല്‍ പലപ്പോഴും ഉദ്ദേശിച്ച ഫലം കാണിക്കുകയില്ല. ചില കോളേജുകളില്‍ പഠിത്തത്തില്‍ നല്ല കുട്ടികളെ മാത്രം ഈ വിലയിരുത്തലില്‍ പങ്കെടുപ്പിക്കുകയുള്ളൂ. (ക്ഷമിക്കണം, ഞാന്‍ ആറീസിയില്‍ അദ്ധ്യാപകരുടെ ഇടയില്‍ അത്ര മോശമല്ലാത്ത ഒരു അദ്ധ്യാപകന്‍ ആയിരുന്നു  ഏതാണ്ടു 75 – 80 % ലധികം മാര്‍ക്കു വാങ്ങി എന്ന് പറയാന്‍ സന്തോഷമുണ്ട്, കുട്ടികളെക്കൊണ്ടു കൂടുതല്‍ പണിയെടുപ്പിച്ചിരുന്നതുകൊണ്ടു അത്ര ജനപ്രിയന്‍ അല്ലായിരുന്നു എങ്കിലും ).

മറ്റൊരു കാര്യം ഈ ചോദ്യാവലിയില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ്. പലപ്പോഴും പുതിയ അദ്ധ്യാപകര്‍  തെറ്റുകള്‍ തിരുത്തി സ്വയം നന്നാവാനാണ് ഇത് ഉപയോഗിക്കുന്നത് എങ്കില്‍ നല്ലത്. ഞാന്‍ ടികെഎം എഞ്ചിനീയറിങ്  കോളേജില്‍ പഠിപ്പിച്ചിരുന്ന വര്‍ഷം  മൂന്നു മാസം കഴിഞ്ഞപ്പോള്‍ തന്നെ എന്നോടു ഒരു ചോദ്യാവലി കുട്ടികളെകൊണ്ട് പൂരിപ്പിച്ചു വാങ്ങാന്‍ പറഞ്ഞു. ഞാന്‍ എന്റെ ക്ലാസിലെ 60 കുട്ടികളെകൊണ്ടും ചോദ്യാവലി പൂരിപ്പിച്ചു വാങ്ങി . അത് ഞാനല്ലാതെ മറ്റാരും കണ്ടിട്ടില്ല. എന്നാല്‍ എന്റെ ആദ്യകാല വിദ്യാര്‍ത്ഥികള്‍ പറഞ്ഞ അഭിപ്രായങ്ങള്‍, പ്രത്യേകിച്ചും, വിമര്‍ശനങ്ങള്‍ എനിക്ക് വളരെ പ്രയോജനപ്പെട്ടു. അവര്‍ സൂചിപ്പിച്ച പല കുറവുകളും എനിക്ക് കാലക്രമേണ ഒഴിവാക്കാന്‍ കഴിഞ്ഞു. എന്നാല്‍ ചില സ്ഥാപനങ്ങളില്‍ ഈ ചോദ്യാവലിയില്‍ നിന്ന് അദ്ധ്യാപകരുടെ അദ്ധ്യാപനശേഷി സൂചിക (Teaching capability Index) ഉണ്ടാക്കി കൊണ്ഫിഡന്ഷ്യല്‍ റിപ്പോര്ട്ടില്‍ കയറ്റി ചിലരെയെങ്കിലും ഉപദ്രവിക്കാന്‍ ശ്രമം തുടങ്ങുന്നതായി കേട്ടിരുന്നു. ഇത് ശരിയായ സമീപനമാണെന്ന് എനിക്ക് തോന്നുന്നില്ല. ഒരു അദ്ധ്യാപകന്‍ വേണ്ട രീതിയില്‍ പഠിപ്പിക്കുന്നില്ല എങ്കില്‍ അയാളെ ഒഴിവാക്കാന്‍ മറ്റു മാര്ഗങ്ങള്‍ ഉപയോഗിക്കുക യായിരിക്കും നല്ലത്. അല്ലാതെ കുട്ടികളുടെ റിപ്പോര്‍ട്ടുമാത്രം അടിസ്ഥാനമാക്കി ശിക്ഷാനടപടികള്‍ എടുക്കുന്നത് ശരിയല്ല. ആറീസിയില്‍ ഇത്തരം കുട്ടികളെക്കൊണ്ട് അദ്ധ്യാപകരെ വിലയിരുത്താന്‍ ചോദ്യാവലി ഉണ്ടാക്കി കോളേജു കൌണ്സിലില്‍ ചര്ച്ച ചെയ്തപ്പോള്‍ ഞാന്‍ ടി കെ എമ്മിലെ അനുഭവം പറഞ്ഞു ഈ അദ്ധ്യാപന ശേഷീസൂചിക ഒഴിവാക്കണമെന്നു പറഞ്ഞ അപൂര്‍വ്വം ആളുകളില്‍ ഒരാളായിരുന്നു, അന്ന് ഞങ്ങളുടെ കോളേജില്‍ വിസിറ്റിംഗ് പ്രൊഫസര്‍ ആയി വന്ന കനേഡിയന്‍ പ്രൊഫസറും ഇതേ അഭിപ്രായം പറഞ്ഞു. എന്നാല്‍ ആറീസിയില്‍ ഉണ്ടാക്കിയ സൂചിക ചിലരെയെങ്കിലും ബുദ്ധിമുട്ടിക്കാന്‍ ഉപയോഗിച്ചിരുന്നു എന്ന പരാതി പിന്നീട് ഉണ്ടായി എന്നത് സത്യം തന്നെ.

ചില സ്ഥാപനങ്ങളില്‍ അദ്ധ്യാപകര്‍ ഓരോ സെമസ്റ്ററിലും ചെയ്ത അദ്ധ്യാപന, അദ്ധ്യാപനേതര പ്രവര്‍ത്തനങ്ങള്‍ക്ക് നിശ്ചിത പോയിന്റു കണക്കാക്കി ഒരു സെമസ്റ്ററില്‍ / വര്ഷത്തില് കുറഞ്ഞത് ഇത്ര പോയിന്റ് എങ്കിലും നേടിയിരിക്കണം എന്ന് നിഷ്കര്ഷിക്കുന്നു. ചില ഐഐഎമ്മുകളില്‍ ഈ രീതി ഉപയോഗിക്കുന്നു. ഇത് പ്രോമോഷനുപോലും മാനദണ്ഡമായി ഉപയോഗിക്കുന്നുണ്ടത്രേ. ഇപ്പോള്‍ യു ജി സി യും ഇത്തരം ഒരു സമ്പ്രദായം ആവിഷ്കരിച്ചിട്ടുണ്ട് .

ചുരുക്കത്തില്‍ ആരാണ് നല്ല അദ്ധ്യാപകന്‍ എന്ന ചോദ്യത്തിനു അന്തിമമായ ഉത്തരം പറയാന്‍ വിഷമം തന്നെ. എന്നാലും ഇന്നത്തെ അദ്ധ്യാപകര്‍ക്ക് ഉയര്ന്ന തസ്തികകളിലേക്ക് പ്രമോഷന്‍ കിട്ടണമെങ്കില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചാല്‍ മാത്രം പോര. കുറച്ചു ഗവേഷണവും പ്രബന്ധങ്ങളും വികസന പ്രവര്‍ത്തനവും സാമൂഹ്യ പ്രതിബദ്ധതയും ഒക്കെ വേണം എന്നതു എന്ന് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നു. സ്വയം വിമര്‍ശനവും സ്വയം നന്നാകാനുള്ള ശ്രമവും തുടര്‍ച്ചയായി ഉണ്ടെങ്കില്‍ മാത്രമേ ഇന്ന് നിലനില്ക്കാന്‍ കഴിയൂ. സീനിയോറിറ്റി മാത്രം അടിസ്ഥാനമാക്കി പ്രമോഷന്‍ കിട്ടുന്ന കാലം കഴിഞ്ഞു. എന്ന്  അദ്ധ്യാപകര്‍ ഓര്‍മ്മിച്ചിരുന്നാല്‍ അവര്‍ക്കും സ്ഥാപനങ്ങള്‍ക്കും നന്ന്.

 

Comments