67.ബിരുദാനന്തര ഗവേഷണവും പരാജയങ്ങളും ചില ചെറു വിജയങ്ങളും

 ഐഐടി ഡല്‍ഹിയില്‍ ഗവേഷണം നടത്തി ബിരുദം നേടി എന്നത് ശരി തന്നെ. എന്നാല്‍ അവിടെ ഞാന്‍ ചെയ്തിരുന്നതരം ഗവേഷണം കോഴിക്കോട്ടു തുടരാന്‍ നിവൃത്തിയില്ലായിരുന്നു. പ്രധാന കാരണം എണ്ണ ഗവേഷണത്തിന് വേണ്ട ഡാറ്റാ വിശകലനത്തിന് ഇന്ത്യയില്‍ അന്നും (ഇന്നും?) ഒരേ ഒരു സ്ഥാപനം ഡേഹ്റാദൂണില്‍ ഉള്ള ഇന്ത്യന്‍ ഇന്സ്റ്റിട്യുട്ട് ഓഫ് പെട്രോളിയം എക്സ്പ്ലോറേഷന്‍ മാത്രമായിരുന്നു. എന്നത് തന്നെ . ഞങ്ങള്‍ വികസിപ്പിച്ചെടുത്ത പുതിയ രീതികള്‍ അവര്‍ സ്വീകരിക്കുകയും ചെയ്തു. അതില്‍ കൂടുതലൊന്നും ചെയ്യാന്‍ ഉള്ളതായി തോന്നിയില്ല. പോരാഞ്ഞു ഞാന്‍ തിരിച്ചു പോന്നു ഏതാനും മാസങ്ങള്‍ കഴിഞ്ഞു എന്റെ ഗുരുനാഥന്‍ പ്രൊഫ. മഹാലനാബിസ് അമേരിക്കയില്‍ ഒരു യൂണിവേര്‍സിറ്റിയില്‍ പ്രൊഫസര്‍ ആയി പോകുകയും ചെയ്തു. പ്രൊഫസറുമായി കത്തിടപാടുണ്ടായിരുന്നു. വിദേശത്തുപോയി ബിരുദാനന്തര ഗവേഷണം നടത്താന്‍ എനിക്ക് താല്പര്യം ഉണ്ട് എന്ന് അദ്ദേഹത്തിനോട് അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു :നോക്കട്ടെ, ഞാന്‍ ഒരു പ്രോജക്റ്റ് പ്രോപ്പോസല്‍ ഈ സ്ഥാപനത്തില്‍ കൊടുക്കുന്നുണ്ട്. അത് ശരിയായാല്‍ തനിക്കും എന്‍റെ  സഹഗൈഡായിരുന്ന  ഡോ.പ്രസാദിനും ഇവിടെ വന്നു കുറച്ചു നാള്‍ എന്റെ കൂടെ ഗവേഷണം ചെയ്യാം എന്ന്. ഞാന്‍ ഇതോടൊപ്പം മറ്റു ചില യൂണിവേര്‍ സിറ്റികളിലും അപേക്ഷകള്‍ അയച്ചു നോക്കി. മൂന്നു വര്‍ഷം ശമ്പളത്തോടെയുള്ള അവധിയില്‍ ഡല്‍ഹിയില്‍ പഠിച്ചതുകൊണ്ടു ബോണ്ട് ഉള്ളത് കൊണ്ടു മൂന്നു വര്‍ഷം കഴിഞ്ഞു മാത്രമേ കൂടുതല്‍ അവധി കിട്ടുകയുള്ളൂ എന്നതറിയാ മായിരുന്നു എങ്കിലും ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു എനിക്കാണെങ്കില്‍ വിദേശത്തുള്ള മറ്റു പ്രൊഫസറ്മാരുമായി അത്ര സമ്പര്‍ക്കവും ഇല്ലായിരുന്നു.

മുമ്പോട്ട്‌ ഗവേഷണം കൊണ്ടു പോകാന്‍ ആര്‍ ഈ സി യില്‍ തന്നെ എന്തെങ്കിലും ചെയ്യുക മാത്രമേ മാര്ഗം ഉണ്ടായിരുന്നുള്ളൂ. അന്ന് ആര്‍ ഈ സി യില്‍ ഗവേഷണ വിദ്യാര്ഥികള്‍ വളരെ കുറവായിരുന്നു. എംടെക് കഴിഞ്ഞു മിക്കവര്‍ക്കും സാമാന്യം നല്ല ജോലി കിട്ടിയിരുന്നതുകൊണ്ടു മുഖ്യമായും അദ്ധ്യാപനത്തില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുന്ന ഞങ്ങളുടെതു പോലുള്ള സ്ഥാപനങ്ങളില്‍ ഗവേഷണത്തിന് ആരും വരാറില്ലായിരുന്നു.  ഗവേഷണത്തിന് വരുന്നവര്‍ക്ക്  സാമ്പത്തിക സഹായം കൊടുക്കുന്ന ഫെല്ലോഷിപ്‌ ഞങ്ങളുടെ കോളേജില്‍ ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ സിവില്‍ എന്നീ ബ്രാഞ്ചുകളില്‍ ഓരോന്നുവീതം മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതിനും അപേക്ഷകര്‍ വളരെ കുറവ്. അത് കൊണ്ടു പി എച് ഡി ക്കു വിദ്യാര്‍ത്ഥികളെ കിട്ടാന്‍ വിഷമമായിരുന്നു. പോരാഞ്ഞു എന്റെ വിഷയം ആയ കണ്ട്രോള്‍ സിസ്റ്റത്തില്‍ ഉന്നത ഗവേഷണത്തിന് ആള്‍ക്കാരെ  കിട്ടാന്‍ അതിലും വിഷമം ആയിരുന്നു, കൂടുതല്‍ ഗണിത ശാസ്ത്ര ബന്ധമുള്ള വിഷയം ആയതാവാം ഒരു കാരണം.

ഏതായാലും 1973 ല്‍ തുടങ്ങിയ എം ടെക് കോഴ്സ് എന്റെ വിഷയത്തില്‍ ( കണ്ട്രോള്‍ & ഇന്സ്ട്രമെന്‍ടേഷന്‍ ) ആയിരുന്നു. അതു കൊണ്ടു താല്പര്യമുള്ള ഏതെങ്കിലും എം ടെക് വിദ്യാര്‍ത്ഥി‍കളുടെ തീസിസ് മേല്നോട്ടം വഹിക്കുക ആയിരുന്നു നമ്മുടെ ഗവേഷണം മുന്നോട്ടു കൊണ്ടു പോകാന്‍ ഉള്ള ഒരേ ഒരു മാര്‍ഗം. അങ്ങനെ ചിലരെ കിട്ടി. അവിടെയും എണ്ണ പര്യവേക്ഷണം എന്ന വിഷയം ബുദ്ധിമുട്ടായി. അതുകൊണ്ടു ഇതുപോലെ കണ്ട്രോള്‍ സിസ്റ്റത്തിലെ സിദ്ധാന്തങ്ങള്‍ മറ്റു മേഖലകളില്‍ പ്രയോഗിക്കാന്‍ മാര്‍ഗങ്ങള്‍ അന്വേഷിച്ചു തുടങ്ങി.

അങ്ങനെയാണ് ജല മലിനീകരണത്തില്‍ എങ്ങനെ ഞങ്ങള്‍ വികസിപ്പിച്ചെടുത്ത ചില രീതികള്‍ ജലത്തിന്റെ മാലിന്യനില മുങ്കൂട്ടി കണക്കു കൂട്ടി കണ്ടു പിടിക്കാന്‍ വേണ്ടി ഒരു പ്രോജക്റ്റ് ചെയ്യാന്‍ ഈ കൃഷ്ണകുമാര്‍ എന്റെ തീസിസ് വിദ്യാര്‍ത്ഥി  ആയതു (കൃഷ്ണകുമാര്‍ പിന്നീടു ബാംഗ്ലൂര്‍ ഐ എസ ആര്‍ ഒ യില്‍ പ്രശസ്തമായ നിലയില്‍ ജോലി ചെയ്തു പിരിഞ്ഞു ) . മാവൂര്‍ ഗ്വാളിയാര്‍ റയോണ്സില്‍  നിന്ന് പുറത്തേക്കു വരുന്ന മലിന ജലം ചാലിയാര്‍ പുഴയെ മലീമസമാക്കുന്നു എന്ന് അന്ന് വലിയ വാര്‍ത്തയും ആയിരുന്നു. മാവൂരെ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയില്‍ നിന്നും ചാലിയാര്‍ പുഴയില്‍ നിന്നും കുറെ മാസങ്ങളിലെ ഡാറ്റാ ശേഖരിച്ചു ഞങ്ങള്‍ പഠനം തുടങ്ങി. പ്രധാനമായിട്ടും മുങ്കാലങ്ങളിലെ ഡാറ്റാ അപഗ്രഥനം ചെയ്തു അതാതു കാലത്ത് മലിനീകരണത്തിന്റെ നില എങ്ങനെ മാറുന്നു എന്ന് മുന്കൂട്ടി പ്രവചിക്കാന്‍ ഒരു മോഡല്‍ ഉണ്ടാക്കുക എന്നതായിരുന്നു ലക്‌ഷ്യം. അതില്‍ ഞങ്ങള്‍ വിജയിക്കുകയും ചെയ്തു.

അതുപോലെ മംഗലാപുരം (പനമ്പൂര്‍) തുറമുഖത്തെ ചരക്കു നീക്കത്തെപ്പറ്റിയുള്ള ഡാറ്റാ വിശകലനം ചെയ്തു ഒരു മോഡല്‍ ഉണ്ടാക്കി ലിനിയര്‍ പ്രോഗ്രാമിംഗ് വഴി കപ്പലുകളുടെ കാത്തു നില്‍പ്പു സമയം (turn around time) എങ്ങനെ കുറയ്ക്കാം, എന്നുള്ളതിനെപ്പറ്റി ഒരു പഠനം എന്റെ മറ്റൊരു എം ടെക് വിദ്യാര്‍ത്ഥിയായ രാജന്‍ ബാബു ചെയ്തു. എന്റെ ഒരു ഭാര്യാ  സഹോദരന്‍ അന്ന് പനമ്പൂര്‍ പോര്‍ട്ടില്‍  ട്രാഫിക് മാനേജറായി ജോലി ചെയ്യുന്നുണ്ടായിരുന്നു. അയാളുടെ സഹായത്തോടെയാണ് ഡാറ്റാ സംഘടിപ്പിച്ചത്. രാജന്‍ ബാബു പിന്നീട് പാലക്കാട്ട് എന്‍ എസ എസ എഞ്ചിനീയറിംഗ് കോളേജില്‍ അദ്ധ്യാപകന്‍ ആയി ജോലിയില്‍ ചേര്ന്ന് , പ്രൊഫസറായി കഴ്ഞ്ഞ വര്ഷം ജോലിയില്‍ നിന്ന് അടുത്തൂണ്‍ പറ്റി വിശ്രമിക്കുന്നു.

എനിക്ക് ചെറുപ്പം മുതലേ താല്പര്യം ഉണ്ടായിരുന്ന. മെഡിക്കല്‍ മേഖലയില്‍ ബയോമെഡിക്കല്‍ ഡാറ്റ അപഗ്രഥനത്തില്‍ താല്പര്യം ഉണ്ടാക്കാന്‍ കാരണമായതു മറ്റൊരു എം ടെക് വിദ്യാര്ഥി സന്തോഷ്‌ മാത്യു ആയിരുന്നു. അയാളാണ് നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പഠിക്കാന്‍ ഉപയോഗിക്കുന്ന മസ്തിഷ്കതരംഗങ്ങള്‍ ( EEG – Electro Encephalo Graphy) രേഖപ്പെടുത്തി വിശകലനം ചെയ്തു മസ്തിഷ്ക സംബന്ധ രോഗമായ അപസ്മാരം (epilepsy) എങ്ങനെ മോഡല്‍ ചെയ്യാമെന്നും ഒരു രോഗിയുടെ EEG യില്‍ നിന്നും അപസ്മാരം ഉണ്ടാവാന്‍ സാദ്ധ്യതയുണ്ടോ എന്ന് പ്രവചിക്കാന്‍ കഴിയുമോ എന്നും പഠനം നടത്തിയത്. അയാള്‍ ഐഐടി മദ്രാസില്‍ പോയി ബയോമെഡിക്കല്‍ വകുപ്പില്‍ നിന്ന് ആവശ്യമായ ഡാറ്റ ശേഖരിച്ചു കൊണ്ടു വന്നു. ലബോറട്ടറിയില്‍ EEG ഡാറ്റ എങ്ങനെ സിമുലെറ്റ് ചെയ്യാമെന്നും അയാള്‍ കണ്ടെത്തി. അയാളും ദീര്ഘകാലം ഐ എസ ആര്‍ ഒ യില്‍ ജോലി ചെയ്തശേഷം ഇപ്പോള്‍ അമേരിക്കയില്‍ കാലിഫോര്‍ണിയയില്‍ ജോലി ചെയ്തു കുടുംബസമേതം താമസിക്കുന്നു.

ഈ എം ടെക് തീസിസുകളില്‍ നിന്നെല്ലാം ഒന്നോ രണ്ടോ പ്രബന്ധങ്ങള്‍ എഴുതി ചില കൊണ്ഫെറന്സുകളില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതായിരുന്നു ഞങ്ങളുടെ നേട്ടം. തുടര്‍ന്നും ചില എം ടെക് തീസിസുകള്‍ക്ക്  മേല്നോട്ടം വഹിച്ചു കൊണ്ട് എന്തെങ്കിലും ഒക്കെ ഗവേഷണം ചെയ്തു എന്ന് വരുത്തി എന്ന് മാത്രം പറയാം. സാധാരണ എം ടെക് തീസിസ് കുറഞ്ഞ കാലം കൊണ്ടു ചെയ്തു തീര്‍ക്കേണ്ടിയിരുന്നു കൊണ്ടു അതില്‍ നിന്നും ഒരു ജേറ്ണലിലെ പ്രബന്ധത്തിന് ഉതകുന്ന നിലയില്‍ ഉള്ള ഫലങ്ങള്‍ ഒന്നും കിട്ടാനുള്ള സാദ്ധ്യത കുറവായിരുന്നു. ശരിക്കും ജേര്‍ണല്‍ പേപ്പര്‍ അയക്കാന്‍ എന്റെ ഗുരു മഹാലനാബിസ് പറഞ്ഞിരുന്നത് പോലെ ഒരു വര്‍ഷങ്കിലും കാര്യമായ ഗവേഷണം ചെയ്തിരിക്കണം. അതിനു പി.എച്.ഡി വിദ്യാര്‍ത്ഥികള്‍ ഉണ്ടായാലേ പറ്റൂ. നമ്മുടെ കോളേജുകളില്‍ ഉള്ള ക്ലാസെടുക്കലും ഡിപ്പാര്ട്ടുമെന്റില്‍ ഭരണസംബന്ധമായ ജോലികളും കഴിഞ്ഞു തനിയെ ഗവേഷണം ചെയ്യാന്‍ സമയം കിട്ടാറില്ല. ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു ചെയ്യിക്കാം , അങ്ങനെയാണ് എം ടെക് തീസിസ് ജോലികള്‍ ചെയ്തിരുന്നത്.

കോഴിക്കോട് യൂണീവെര്സിറ്റിയിലെ ഗവേഷണ ഗൈഡായി അംഗീകരിക്കപ്പെട്ടു എങ്കിലും പി എച് ഡി ചെയ്യാന്‍ ഒരു വിദ്യാര്‍ത്ഥിയെ എനിക്ക് കിട്ടിയത് വളരെ വൈകി ആയിരുന്നു. തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ അദ്ധ്യാപകനായിരുന്ന ശ്രീ ചന്ദ്രശേഖരനും, പിന്നീട് എന്റെ കോളേജിലെ തന്നെ സഹപ്രവര്ത്തകയായ ശ്രീമതി പത്മകുമാരിയും ആയിരുന്നു എന്റെ ആദ്യത്തെ രണ്ടു പിഎച്ഡി വിദ്യാര്ഥികള്‍. ( ചന്ദ്രശേഖരന്റെ സഹ ഗൈഡായി ശ്രീരാം കുമാര്‍;  പത്മകുമാരിയ്ക്ക് ഡോ  തിരുവേങ്കടം )രണ്ടു പേരും ഇന്ന് ജീവിച്ചിരിപ്പില്ല എന്ന് സങ്കടത്തോടെ രേഖപ്പെടുത്തുന്നു. ശ്രീ ചന്ദ്രശേഖരന്‍ ഹൃദയാഘാതം മൂലവും ശ്രീമതി പത്മകുമാരി തിരുവനന്തപുരത്തെ പ്രസിദ്ധമായ ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല ഇടുമ്പോള്‍ തീപ്പൊള്ളലേറ്റും ആണ് ദിവംഗതരായത് ). ഇവര്‍ രണ്ടു പേരും ജോലിയുടെ കൂടെ തന്നെ പാര്ട്ട് ടൈം ഗവേഷണം ആയിരുന്നു ചെയ്തത്, അതുകൊണ്ടു കുറെ കൂടുതല്‍ സമയം എടുത്താണ് ജോലി പൂര്‍ണമാക്കാന്‍ കഴിഞ്ഞത്.

പിന്നീട് കുറെ നാള്‍  കഴിഞ്ഞു   ആറീസിയിലെ തന്നെ ഒരു പൂര്‍വ  വിദ്യാര്‍ഥി  സുധാ ബാലഗോപാല്‍  എന്റെ സഹപ്രവര്‍ത്തകനായ  ഡോ  അശോകിന്റെയും എന്റെയും  കീഴില്‍   ഗവേഷണം ചെയ്തു പി എച് ഡി  ബിരുദം നേടി.  വളരെ പിന്നീട്   മെക്കാനിക്കല്‍ വിഭാഗത്തിലെ  സുധീര്‍  എന്ന അദ്ധ്യാപകന്‍  റോബോട്ടിക്സ്  സംബന്ധമായ  വിഷയത്തില്‍ പി എച് ഡി  നേടി ( സഹ ഗൈഡ്  ഡോ വിജയകുമാര്‍ ).  അവസാനമായി ഞാന്‍ ആറീസിയില്‍  നിന്നു  പിരിയുന്നതിനു മുമ്പ് ഗവേഷണം  തുടങ്ങിയ ശാലു  ജോര്‍ജ് അല്‍പ്പം വൈകിയാണെങ്കിലും ഗവേഷണം പൂര്‍ത്തിയാക്കി ബിരുദം നേടി. അങ്ങനെ  1983   കഴിഞ്ഞു  അഞ്ചു  പേരെ  പിച്ഡി   ബിരുദം നേടാന്‍  സഹായിക്കാനായി. മുപ്പതിലധികം എം.ടെക്  തീസിസുകളുടെയും  മേല്‍നോട്ടവും   വഹിക്കാന്‍  കഴിഞ്ഞു.  

ഇതിലെല്ലാം കൂടി   അമ്പതിലധികം  പ്രബന്ധങ്ങള്‍  പ്രസിദ്ധീകരിച്ചു,  ജേര്‍ണലുകളിലും കൊണ്ഫെറന്സുകളിലും ആയി. ഒരിക്കല്‍  മാത്രം ഹവായിയിലെ  ഹോണോലുലുവിലും പിന്നൊരിക്കല്‍  സിംഗപ്പൂറിലും  പോയി  പ്രബന്ധം അവതരിപ്പിച്ചു. ഇതൊക്കെയാണ്  എന്‍റെ   ഗവേഷണത്തിന്‍റെ  ആകെത്തുക . 

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും