71.എണ്പതുകളിലെ ആര്‍.ഈ.സി.പ്രവേശനവും ഞങ്ങളുടെ മകളുടെ വിദ്യാഭ്യാസവും

 റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജുകളിലെ പ്രവേശനം ആദ്യം മുതലേ പകുതി സംസ്ഥാനത്തിനകത്തുനിന്നും പകുതി മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ക്വാട്ട സമ്പ്രദായത്തിലും ആയിരുന്നല്ലോ. കേരളത്തില്‍ ആദ്യം മുതലേ കുട്ടികള്‍ക്ക് പ്രിഡിഗ്രി പരീക്ഷയ്ക്ക് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ കിട്ടിയ മാര്‍ക്കനുസരിച്ചാ യിരുന്നു പ്രവേശനം എന്നാല്‍ എണ്പതുകളില്‍ ചിലരൊക്കെ മാര്‍ക്കുലിസ്റ്റ് തിരുത്തി 0+0+0 = 448 എന്ന ഫോര്‍മുല ഉപയോഗിച്ച് അവിഹിതമായി പ്രവേശനം വാങ്ങി എന്ന കാര്യം പുറത്തു വന്നപ്പോള്‍ കേരളത്തിലെ എഞ്ചിനീയറിംഗ് / മെഡിക്കല്‍ പ്രവേശനം ഒരു പ്രവേശന പരീക്ഷയിലെ റാങ്കനുസരിച്ചായി. എന്നാല്‍ ആര്‍.ഈ.സി.യില്‍ കുറച്ചു നാള്‍ കൂടി മാര്‍ക്കനുസരിച്ചു തന്നെ ആയിരുന്നു പ്രവേശനം. കേരളത്തില അന്ന് നിലവിലുണ്ടായിരുന്ന മൂന്നു യൂണിവേര്‍സിറ്റികളിലും പ്രി ഡിഗ്രിക്ക് കൊടുത്തിരുന്ന പരമാവധി മാര്‍ക്കില്‍  ഗണ്യമായ വ്യത്യാസം ഉണ്ടായിരു ന്നത് കൊണ്ടു ഇങ്ങനെ വന്നപ്പോള്‍ കേരളത്തിലെ ഏറ്റവും പുതിയ യൂണിവേര്‍സിറ്റിയില്‍ നിന്ന് പ്രിഡിഗ്രി പാസായി വന്നവര്‍ക്ക് ആര്‍.ഈ.സി യില്‍ വളരെ കൂടുതല്‍ പേര്‍ക്ക്  പ്രവേശനം കിട്ടി. മാര്‍ക്കനുസരിച്ചു പ്രവേശനം ആയപ്പോള്‍ പെണ്കുട്ടികളുടെ എണ്ണം ആണ്കുട്ടികളോടോപ്പമോ ചിലപ്പോള്‍ അതില്‍ കൂടുതലും ആയി ചില വര്‍ഷങ്ങളില്‍. 

ഇങ്ങനെ ഇരിക്കുമ്പോഴാണ് ഞങ്ങളുടെ മകള്‍ എഞ്ചിനീയറിംഗ് പ്രവേശനത്തിനു ശ്രമിക്കുന്നത്. മെഡിസിന് ശ്രമിക്കാം എന്ന് ഞങ്ങള്‍ പറഞ്ഞെങ്കിലും അല്‍പ്പം  വാശിക്കാരിയായ അവള്‍ ബയോളജി പഠിക്കാന്‍ താല്പര്യം തീരെ ഇല്ല, എഞ്ചിനീയറിംഗ് തന്നെ മതി എന്നു നിര്‍ബന്ധമായി പറഞ്ഞു. അതനുസരിച്ച് 1988 ലെ പ്രവേശനത്തിനു ആയിരുന്നു അവള്‍ ശ്രമിച്ചത്. പൊതുവേ നല്ല മാര്‍ക്കുവാങ്ങി പരീക്ഷകള്‍ പാസായിരുന്ന അവള്‍ക്ക് മിക്കവാറും ആര്‍.ഈ.സി.യില്‍  പ്രവേശനം കിട്ടുമെന്ന് ഉറപ്പായിരുന്നു. അതു കൊണ്ടു അവള്‍ കേരള പ്രവേശന പരീക്ഷയ്ക്ക് കാര്യമായി തയ്യാറായില്ല. ഐ.ഐ.ടി. പ്രവേശന പരീക്ഷയ്ക്ക് ശ്രമിച്ചു എങ്കിലും അന്നും ഇന്നും സംസ്ഥാന പ്രവേശനപരീക്ഷകള്‍ക്കും ഐ.ഐ.ടി. പ്രവേശനപരീക്ഷയുടെയും തയ്യാറെടുപ്പില്‍ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നു. പക്ഷെ ഡിസംബര്‍ മാസം ആയപ്പോള്‍ ആര്‍.ഈ.സി.യിലും പ്രവേശനം കേരള എന്‍ട്രന്‍സ് റാങ്ക് അനുസരിച്ചാണെന്ന് തീരുമാനം ആയി. അവള്‍ക്ക് യാതൊരു കൂസലും ഇല്ലായിരുന്നു എങ്കിലും ഞാനും എന്നെക്കാള്‍ കൂടുതലായി ശ്രീമതിയും അല്പം വെപ്രാളപ്പെട്ടു. അവളെ യൂണിവേര്‍സല്‍  കോച്ചിംഗ് കേന്ദ്രത്തില്‍ എന്ട്രന്സ് തയ്യാറെടുപ്പിന് കുറച്ചു മാസം അയച്ചു. ട്യൂഷന് പോകാന്‍ പോലും മടിയായിരുന്ന അവള്‍ ഏതായാലും മൂന്നു മാസം വാരാന്ത്യത്തില്‍ രണ്ടു ദിവസം കോഴിക്കോട്ടു എന്ട്രന്‍സ് കൊച്ചിങ്ങിനു പോയി. 

പ്രി ഡിഗ്രി പരീക്ഷയ്ക്ക് PCM നു 450ല്‍ 448 മാര്‍ക്കുണ്ടായിട്ടും പ്രവേശന പരീക്ഷയുടെ ഫലം വന്നപ്പോള്‍ അവളുടെ റാങ്ക് 600 നും മുകളില്‍ ആയി. ഐഐടി കിട്ടിയുമില്ല. സംസ്ഥാന പ്രവേശനത്തില്‍ തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ ബ്രാഞ്ചും ആര്‍.ഈ.സി.യില്‍ സിവില്‍ ബ്രാഞ്ചും കിട്ടി. പൊതുവേ അന്നു സിവില്‍ ബ്രാഞ്ചിനോടു ആള്‍ക്കാര്‍ക്ക് വലിയ താല്പര്യം ഇല്ലായിരുന്നു. എല്ലാവരും ഇലക്ട്രോണിക്സിന്റെ പുറകെ ആയിരുന്നു. ആര്‍.ഈ.സി.യില്‍ അവള്‍ക്ക് ഇലക്ട്രോണിക്സ് കിട്ടാന്‍ തീരെ സാദ്ധ്യത ഇല്ലായിരുന്നു. രണ്ടാമത്തെ അലോട്ട്മെന്റില്‍ ഇലക്ട്രിക്കല്‍ കിട്ടാന്‍ ചെറിയ സാദ്ധ്യത ഉണ്ടായിരുന്നു എങ്കിലും അച്ഛന്റെ ഡിപ്പാര്‍ട്ടുമെന്റില്‍ പഠിക്കുകയില്ല എന്ന അവളുടെ വാശിയില്‍ അതിനു ശ്രമിച്ചും ഇല്ല. അതെ സമയം തൃശ്ശൂരില്‍ രണ്ടാമത്തെ അലോട്ട്മെന്റില്‍ അവള്‍ക്ക്  ഇലക്ട്രോണിക്സ് കിട്ടാന്‍ നല്ല സാദ്ധ്യത ഉണ്ടായിരുന്നു. പെണ്കു്ട്ടിയല്ലേ , കൂടെ താമസിച്ചു കിട്ടിയതു പഠിക്കട്ടെ എന്ന് തീരുമാനിച്ചു അവളെ ആര്‍.ഈ.സി.യില്‍ തന്നെ ചേര്‍ത്തു. അങ്ങനെ ഞങ്ങളുടെ മകള്‍ ആര്‍.ഈ.സി.വിദ്യാര്‍ത്ഥിയായി. 

മൂന്നു വര്‍ഷം അവള്‍ ഞങ്ങളുടെ കൂടെ താമസിച്ചു അമ്മയുണ്ടാക്കിയ ഭക്ഷണവും കഴിച്ചു അച്ഛന്റെ സ്കൂട്ടറിന്റെ പുറകില്‍ ഇരുന്നു എട്ടു മണി ക്ലാസിനു അവസാന നിമിഷം ചാടിക്കയറിയിരുന്നെത്തി പഠിച്ചു, അവസാന വര്‍ഷം മാത്രം ഞങ്ങള്‍ ക്യാമ്പസില്‍ നിന്ന് നഗരത്തിലേക്ക് വീട് വച്ച് താമസം മാറ്റിയപ്പോള്‍ ആര്‍.ഈ.സി ലേഡീസ് ഹോസ്റ്റലിലും താമസിച്ചു പഠിച്ചു. മോശമല്ലാത്ത മാര്‍ക്കു വാങ്ങി തന്നെ ബി.ടെക്. പാസായി. സിവില്‍ ആയതു കൊണ്ടു ക്യാമ്പസ് പ്ലേസ്മെന്റു കിട്ടിയുമില്ല.

ഉന്നത വിദ്യാഭ്യാസത്തിനെങ്കിലും ഐ.ഐ.ടി.യില്‍ പഠിക്കണമെന്ന് ആഗ്രഹിച്ചു GATE പരീക്ഷ എഴുതിയെങ്കിലും അതും ക്ലിക്കായില്ല. കര്‍ണാടക ആര്‍.ഈ.സി.യില്‍ മറൈന്‍ സ്ട്ട്രക്ചെര്സ്  ബ്രാഞ്ചില്‍ പ്രവേശനം കിട്ടി ഞങ്ങള്‍ അവളെ അവിടെ ചേര്‍ത്തു. എന്നാല്‍ അവിടെ രണ്ടു സെമസ്റ്റര്‍ പൂര്‍ത്തിയാക്കുന്നതിനിടയ്ക്ക് ഞങ്ങള്‍ അറിയാതെ അവള്‍ GATE പരീക്ഷ വീണ്ടും എഴുതി 98.4 percentile score വാങ്ങി ഐ.ഐ.ടി.യില്‍ ചേരണം എന്നായി. ഞങ്ങള്‍ വീണ്ടും വിഷമത്തിലായി. ഒരു പെണ്കുട്ടിയുടെ പ്രായത്തില്‍ ഒരു വര്ഷം അത്ര കുറഞ്ഞ കാലമല്ലല്ലോ. സൂരത്കലില്‍ ഒരു വര്‍ഷം കളഞ്ഞു ഐ.ഐ.ടി.യില്‍ ചേരുന്നതിനോടു ഞങ്ങള്‍ക്ക് വലിയ താല്പര്യം ഇല്ലായിരുന്നു എങ്കിലും അവളുടെ ആഗ്രഹത്തിന് വഴങ്ങി അവള്‍ക്ക്  ഐ.ഐ.ടി.യില്‍ ഒന്നാമത്തെ ചോയിസ് കിട്ടിയാല്‍ അവിടെ ചേര്‍ക്കാമെന്നു വാക്കുകൊടുത്തു. ഐ.ഐ.ടി.ബോംബെയില്‍ GATE സ്കോര്‍ ഇന്റര്‍വ്യുവിനു വിളിക്കാന്‍ മാത്രം സഹായിച്ചു. അതു കഴിഞ്ഞു അവര്‍ നടത്തിയ പ്രവേശനപരീക്ഷയും കഴിഞ്ഞു സ്ട്രക്ച്ചരല്‍ എഞ്ചിനീയറിങ്ങില്‍ 15 ല്‍ 13-)മതായി അവള്‍ക്ക്  സെലക്ഷന്‍ കിട്ടി. അങ്ങനെ ഞങ്ങളുടെ വാക്ക് മാനിച്ചു  അവളെ ഐ.ഐ.ടി ബോംബെയില്‍ എം.ടെക്. സ്ട്രക്ച്ചറല്‍ എഞ്ചിനീയറിങ്ങിനു ചേര്ത്തു. എം.ടെക്. അവസാന സെമസ്റ്ററില്‍ ക്യാമ്പസ് സെലക്ഷനില്‍ ടാറ്റ കണ്സല്‍ട്ടന്സിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലിയും കിട്ടി. 

അങ്ങനെ അവളുടെ ആഗ്രഹം അനുസരിച്ച് തന്നെ തന്റെ പ്രൊഫഷണല്‍ ജീവിതം തുടങ്ങി. മൂന്നു വര്ഷം TCS ല്‍ ജോലി ചെയ്ത ശേഷം വിവാഹവും കഴിഞ്ഞു വിദേശത്തേക്ക് ഒരവസരം കിട്ടി H1B വിസയില്‍ അമേരിക്കയിലേക്ക് രണ്ടു പേരും കൂടി പോകുകയും ചെയ്തു.

 

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും