101.സൈപ്രസ്സും കാശ്മീരും ജര്‍മ്മന്‍ പ്രൊഫസര്‍ തന്ന എട്ടിന്‍റെ പണിയും

 ഒരു ദിവസം ഞങ്ങള്‍ സൈപ്രസ്സിലെ മറ്റു സ്ഥലങ്ങള്‍   കാണാനായി പുറപ്പെട്ടു. ചെറിയ ഒരു ദ്വീപിന്റെ ഒരു ഭാഗമായ വടക്കന്‍ സൈപ്രസ്സു മുഴുവനും  കാണാതെ ഇരിക്കുന്നതു മോശമല്ലേ എന്നു കരുതി. നാട്ടുകാരനായ ഒരു ടാക്സി ഡ്രൈവറെ കിട്ടി. അയാള്‍ ഞങ്ങളെ ആദ്യം കൊണ്ടു പോയതു ഒരു പഴയ കൊട്ടാരത്തിലേക്കാണു. വിജനമായ ഒരു കുന്നിന്റെ മുകളില്‍. കൊട്ടാരം എന്നു പറഞ്ഞു എന്നേ ഉള്ളൂ. നമ്മുടെ സങ്കല്‍പ്പത്തിലുള്ള  കൊട്ടാരം ഒന്നും അല്ല. സഞ്ചാരികളെ ആരെയും കാണാനില്ല. കൊട്ടാരം സൂക്ഷിപ്പുകാരനെ എവിടെ നിന്നോ ഡ്രൈവറ് വിളിച്ചു കൊണ്ടു വന്നു കൊട്ടാരം തുറന്നു തന്നു. പ്രവേശനഫീസും കൊടുത്തു അകത്തു കയറി. കൊട്ടാരത്തില്‍ കാണാനൊന്നും  പ്രത്യേകിച്ചു കണ്ടില്ല എങ്കിലും കുന്നിന്റെ മുകളില്‍ നിന്നുള്ള ദൃശ്യം വളരെ മനോഹരമായിരുന്നു. വടക്കന് സൈപ്രസ്സിനെയും തെക്കന്‍ സൈപ്രസ്സിനും ഇടയിലുള്ള മല നിരകള്. നമ്മുടെ വയനാടന്‍ കുന്നുകള്‍ പോലെ നിരന്നു കിടക്കുന്നു. പക്ഷെ മൊട്ടക്കുന്നുകളാണ്. പൊതുവെ മരങ്ങളും പച്ചപ്പും കുറവു. ഒരു വശം മുഴുവന്‍  കടല്‍ തീരം, മറുവശം കുന്നുകള്‍. ശക്തിയായ കാറ്റും. കുറച്ചു ഫോട്ടൊ എടുത്തു ഞങ്ങള്‍  തിരിച്ചുപോന്നു.

 ചെറിയ ദ്വീപാണെങ്കിലും ധാരാളം വലുതും ചെറിയതുമായ കുന്നുകളിവിടെ കാണാം. മിക്കവാറും എല്ലാ കുന്നിന്‍റെയും റോഡില്‍  നിന്നു കാണുന്ന ഭാഗത്തു അത്തത്തുര്‍ക്ക് എന്നു തുര്‍ക്കിഷ് ഭാഷയില് എഴുതി വച്ചിരിക്കുന്നു. ചിലപ്പോള്‍  അദ്ദേഹത്തിന്റെ രൂപവും വരച്ചു വച്ചിരിക്കും. അവരുടെ രാഷ്ട്ര പിതാവിനോടുള്ള അമിതമായ ഭക്തിയും ബഹുമാനവും കാണിക്കാനാവാം. മിക്കവാറും എല്ലാ പ്രധാനപ്പെട്ട കവലകളിലും അത്തത്തുര്‍ക്കിന്‍റെ പ്രതിമകള് കാണാം. സഞ്ചാരികള്‍ പൊതുവെ കുറവാണു, എന്നാലും തുര്‍ക്കിയില്‍ നിന്നു കുറച്ചുപേരെങ്കിലും സൈപ്രസ്സിലേക്കു വരുന്നുണ്ടു. യാത്രക്കിടയില്‍ ഞങ്ങള്‍  ഒരു പ്രായമായ മനുഷ്യനെ പരിചയപ്പെട്ടു. അയാള്‍  പത്തു വര്‍ഷത്തിലധികം പഞ്ചാബില്‍  ജോലി ചെയ്തതാണു. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കീഴില്‍. അയാള്‍ നല്ലവണ്ണം ഹിന്ദി സംസാരിക്കുന്നുണ്ടായിരുന്നു. സൈപ്രസ്സ് തര്‍ക്കത്തെപ്പറ്റി ചോദിച്ചപ്പോള്‍ അയാള് പറഞ്ത്   നിങ്ങളുടെ കാശ്മീറ് പ്രശ്നം എന്നു തീരുമോ അന്നു മാത്രമേ സൈപ്രസ് പ്രശ്നവും തീരുകയുള്ളൂ   വളരെ ശരിയായ വാക്കുകള്‍ തന്നെ.  

മറ്റു കാഴ്ചകളില്‍ ഒരു പള്ളി പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. പുറത്തു നിന്നു നോക്കിയാലൊരു  ക്രിസ്ത്യന് പള്ളിയെന്നേ തൊന്നൂ. അകത്തു സധാരണ മുസ്ലിം പള്ളിയുടെ മാതിരി ഒരു ഹാള് മാത്രം. ഭിത്തിയില്‍  വളരെ ഉയരത്തില്‍  മേരിയുടെയും മറ്റും രൂപം ഇന്നും നിലനില്കുന്നു. ഒരു കാലത്തു ക്രിസ്ത്യന് പള്ളി ആയിരുന്നു എന്നു വിളിച്ചുപറയുന്നതു പോലെ. ഒരു കോട്ടയും കണ്ടു, ആളില്ലാ മേഖലയുടെ  അടുത്തായി.

 ജര്‍മ്മന്‍  സായിപ്പു തന്ന  എട്ടിന്‍റെ  പണി

 ഞങ്ങളുടെ ഫ്ലാറ്റില്‍ നാലഞ്ചു രാഷ്ട്രങ്ങളില്‍ നിന്നുള്ള അദ്ധ്യാപകര്‍ താമസം ഉണ്ടായിരുന്നു എന്ന് പറഞ്ഞുവല്ലോ. അതില്‍  ഒരാള്‍  ജര്‍മ്മന്‍  പൌരന്‍  ആയിരുന്നു. സുമാര്‍   അമ്പത്  വയസ്സെങ്കിലും   പ്രായം  കാണും. കാര്‍ഷിക  വിജ്ഞാനത്തിന്റെ   വിദഗ്ദ്ധനാണ്, പ്രൊഫസറും. അയാളുടെ  പിതാവ്   ഇന്ത്യയില്‍   നീണ്ട കാലം ജോലി ചെയ്തിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തു. ആസാമിലെ ചായ തോട്ടത്തില്‍. കക്ഷിയും  ഒറ്റക്കാണു, അയാളോടു ശ്രീമാന്‍ ഒരു ദിവസം ചോദിച്ചു എന്തേ വിവാഹം കഴിക്കാത്തതു എന്നു. അപ്പോള്‍  അയാള്‍  പറഞ്ഞതിതായിരുന്നു, വിവാഹം ഒരു വര്‍ഷത്തിനകം നടക്കുമെന്നു. കാമുകി നാട്ടില്‍ തന്നെ   ഉണ്ട്, കഴിഞ്ഞ  പതിനഞ്ച് വര്‍ഷമായിസ്നേഹത്തിലാണു. ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിക്കുന്നു. എല്ലാ അവധിക്കും ഒത്തുകൂടും ജെര്‍മ്മനിയില്‍ . ഒരു കുട്ടി വേണമെന്നു തോന്നുമ്പോള്‍  വിവാഹം കഴിച്ചാല് പോരേ? അതാണു ചോദ്യം. 50 വയസ്സു കഴിഞ്ഞിട്ടു വിവാഹം കഴിക്കുന്നതിനെപറ്റി ആലോചിച്ചു തുടങ്ങിയിട്ടേ ഉള്ളു. പാശ്ചാത്യരുടെ ഇടയില്‍ ഇതത്ര അപൂര്‍വമല്ല. വിവാഹം കഴിക്കാതെ എത്രയോ പേര് ഒരുമിച്ചു താമസിക്കുന്നു, ഒരു കുട്ടി ഉണ്ടാവണമെന്നു തോന്നുമ്പോള്‍ മാത്രം വിവാഹം, തന്ത ഇല്ലാത്ത കുട്ടിയെ" പ്രസവിക്കാതിരിക്കാന്‍ വേണ്ടി  മാത്രം വിവാഹം.


ഒരു ദിവസം അയാള്‍  എനിക്കു ഒരു പണി ഒപ്പിച്ചു തന്നു. അയാളുടെ യൂണിവേര്‍സിറ്റി വകുപ്പിലെ  മത്സ്യഫാമില് നിന്നു കുറെ മത്സ്യം കൊണ്ടുവന്നു. ഒരു പതിനഞ്ചു കിലോ എങ്കിലും കാണും. ഒരോന്നും ഒരു കിലോയിലധികം ഉള്ള നമ്മുടെ ചെമ്പല്ലി പോലെ വലിയ ചെതുമ്പലും മുള്ളുമുള്ള  മത്സ്യം. പിടക്കുന്ന മത്സ്യം. പൊതുവെ മത്സ്യത്തിനോടും മാംസത്തിനോടും വലിയ മമത ഇല്ല്ലാത്ത എനിക്കു നമ്മുടെ ആശാനു വേണ്ടി മത്സ്യക്കറി ഉണ്ടാക്കുന്നതു തന്നെ തീരെ   നിവൃത്തി ഇല്ലാത്തതു കൊണ്ടാണു, ഞാന്‍ മത്സ്യം  കഴിക്കാറുമില്ല. എന്റെ ബുദ്ധിമുട്ടോര്‍ത്ത് അങ്ങേര്‍ മത്സ്യം മുറിച്ചു വൃത്തി ആക്കിയേ വീട്ടില് കൊണ്ടു വരാറുള്ളൂ.  അതുകൊണ്ടു കറി വക്കുന്നതു എളുപ്പമാണു. ഇതു ശരിക്കും ഒരു കുടുക്കായി. പെട പെട പിടക്കുന്ന മീന്. അതിനെ കൊല്ലാന് തന്നെ വിഷമം, പിന്നാണോ കറിവക്കല്‍. നമ്മുടെ നാട്ടിലെ പോലെയുള്ള മീന്‍ മുറിക്കാനുള്ള കത്തിയും ഇല്ല. സായിപ്പിന്റെ രീതിയില്‍  വെറുതെ കല്ലില് വച്ചു എണ്ണയൊഴിച്ചു പൊരിക്കാനും മടി. ജര്‍മ്മന്‍ സായിപ്പു ഇന്ത്യന് രീതിയില് മുളകും മറ്റും അരച്ചു വറുക്കണം എന്നു ഒരാഗ്രഹവും പ്രകടിപ്പിച്ചു.  ഏതായാലും ബാലായോടു വിവരം പറഞ്ഞു. പിന്നീടു ഞാനും സഖാവും കൂടി രണ്ടറ്റത്തും പിടിച്ചു ഒരു വിധത്തില്‍  മൂന്നു നാലെണ്ണം മുറിച്ചു വൃത്തിയാക്കി  വറുത്തു കൊടുത്തു. രാത്രി പതിനൊന്നു മണി ആയി സാധനം മേശപ്പുറത്തെത്തിയപ്പോള്‍. എല്ലാവരും വളരെ രുചിയോടെ ഭക്ഷിച്ചു, എന്റെ മുറിഞ്ഞ കയ്യും ഒടിഞ്ഞ നടുവും കാണാനായി നമ്മുടെ ഭര്‍ത്താവ്  മാത്രം. ക്ഷീണം കാരണം ഒന്നു രണ്ടു പ്രാവശ്യം ഛര്‍ദ്ദിക്കുകയും ചെയ്തു. തുര്‍ക്കിയില്‍  ആയിരുന്നപ്പോള് സുബൈദയുടെ ഭര്‍ത്താവ് തനിയെ പിടിച്ച മത്സ്യം അവള്‍  തന്നെ പൊരിച്ചു കൊണ്ടുവന്നു സഖാവിനു കൊടുക്കുമായിരുന്നു. നമ്മുടെ സഖാവിനു മത്സ്യം വളരെ ഇഷ്ടമാണെന്നു  യാദൃശ്ചികമായി ഞാന്‍  പറഞ്ഞതു കേട്ട്.

 ഞങ്ങളുടെ മറ്റൊരു അയല്‍ വാസി  കൂടുംബം കന്നുകാലികളെ വളര്‍ത്തിയാണു ഉപജീവനം കഴിക്കുന്നതു. അവര്‍ക്ക് 16 പശുക്കളുണ്ട്. അവയെ വളര്‍ത്തുന്നതു ദൂരെയുള്ള ഫാമിലാണു. അഛനും മക്കളും എല്ലാവരും രാവിലെ അഞ്ചുമണിക്കു എഴുനേല്‍ക്കും. പശുവിനെ കറക്കുന്നതു യന്ത്രം വച്ചാണു. ഈ പാല്‍ വിറ്റാണു അവര്‍  ജീവിക്കുന്നതു. അവരുടെ സഹോദരന്‍  ലണ്ടനില്‍ ജോലി ചെയ്യുന്നു. എല്ലാ   വര്‍ഷവും അവര്‍  ലണ്ടനില്‍ പോകും. അവര്‍ക്കും നമ്മുടെ ചിക്കന് കറി വളരെ ഇഷ്ടമാണു. ഒരു ദിവസം ഞാനുണ്ടാക്കി കൊടുത്തു. മറ്റൊരു ദിവസം അവര്‍  തന്നെ ചിക്കന്‍  ശരിയാക്കി  എവിടെ നിന്നോ മസാലയും വാങ്ങി എന്നെ വിളിച്ചു. ഞാന് പറഞ്ഞുകൊടുത്തരീതിയില്‍  അവര്‍ തന്നെ ചിക്കന് കറി വെച്ചു. എല്ലാവര്‍ക്കും വളരെ ഇഷ്ടപ്പെട്ടു. ഞങ്ങള്‍  പാല്‍  അവരുടെ അടുത്തു നിന്നാണു വാങ്ങിയിരുന്നത്. നല്ല ഒന്നാം തരം പാല്. വെള്ളം ചേര്‍ക്കുന്നതു തികച്ചും തെറ്റാണ്   എന്ന് വിശ്വസിക്കുന്നവര്‍.










                                                          

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും