81.സിംഗപൂരില്‍ നിന്ന് തിരിച്ചു വരുന്നതിനു മുമ്പ് ഒരു സങ്കടം
സിംഗപൂരിലേക്ക് പോകുമ്പോള്‍ ഒരു വര്‍ഷത്തെ അവധിയില്‍ ആണ് പോയതെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ ആറു മാസത്തെ ജോലി കഴിഞ്ഞു തിരിച്ചു പോന്ന വിവരം സൂചിപ്പിച്ചുവല്ലോ. ഞങ്ങള്‍ വിദേശത്തേക്ക് പോകുന്നതില്‍ പകുതി മനസ്സോടെ അനുവാദം മൂളിയ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ശ്രീമതിയുടെ മാതാവ് ആയിരുന്നു. പ്രമേഹരോഗിയായ അമ്മായി കൃത്യമായി മരുന്ന് കഴിക്കുന്നുണ്ടായിരുന്നില്ല. അമ്മാവന് ഇത്തരം കാര്യത്തില്‍ അത്ര ശ്രദ്ധയും ഇല്ലായിരുന്നു. വാര്ദ്ധക്യകാലത്ത് കൂടെയുണ്ടാവുമെന്നു പ്രതീക്ഷിച്ച മൂത്ത മകന്‍ അയാളുടെയും ഭാര്യയുടെയും ജോലിക്ക് പോകാനുള്ള സൗകര്യം കണക്കാക്കി ആലപ്പുഴ പട്ടണത്തിനടുത്ത് ഒരു വീട് വാടകയ്ക്കെടുത് താമസവും തുടങ്ങി. പാവം രക്തം പരിശോധിക്കാന്‍ പോകുമ്പോള്‍ കയ്യില്‍ ഒരു പച്ച പാവയ്ക്ക കയ്യില്‍ കൊണ്ടു പോയി രക്തം എടുക്കുന്നതിനു മുമ്പ് അത് ചവച്ചു തിന്നാല്‍ പര്ശോധനാ ഫലം നന്നാകുമെന്ന് കരുതിയിരുന്ന ശുദ്ധഗതിക്കാരി. പെട്ടെന്നൊരു ദിവസം അമ്മാവിക്കു ചെറിയ ഒരു ഹൃദയവേദന തുടങ്ങി ആലപ്പുഴ തത്തംപള്ളി ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. ആന്ജൈന എന്ന പേരാണ് ഡോക്ടര്‍മാര്‍ നല്കിയത്. ഞങ്ങള്‍ സിംഗപൂരിലായിരുന്നതുകൊണ്ടു ഉടനെ വിവരം അറിയിച്ചില്ല. ഡോക്ടറായ മകന്‍ കോഴിക്കോട്ടു നിന്ന് ആലപ്പുഴയില്‍ പോയി വിവരം അന്വേഷിച്ചു. അമ്മയെ വിഷമിപ്പിക്കാതെ ഈ മെയില്‍ വഴി വിവരം അറിയിച്ചിരുന്നു. അയാള്‍ പോയി നോക്കിയ പ്പോള്‍ നല്ലമ്മ ( അവര്‍ അമ്മുമ്മയെ വിളിച്ചിരുന്നത് അങ്ങനെ ആയിരുന്നു ) ആരോഗ്യവതിയാണെന്നും ഒന്നോ രണ്ടോ ദിവസത്തിനിടയില്‍ വീട്ടിലേക്കു പോകാന്‍ കഴിയും എന്ന് രാവിലെ ഈ-മെയില്‍ വായിച്ച വിവരം വീട്ടില്‍ പറഞ്ഞാണ് ഞാന്‍ ജോലി ക്കു പോയത്. എന്നാല്‍ ഉച്ചയ്ക്ക് ഭക്ഷണത്തിന് പോകുന്നതിനു മുമ്പ് മെയില്‍ നോക്കിയപ്പോള്‍ വിവരം വേദനിപ്പിക്കുന്നതായിരുന്നു. നല്ലമ്മയ്ക്ക് മറ്റൊരു അറ്റാക്ക് ഉണ്ടായി അമ്മയുമായി എത്രയും വേഗം വീട്ടിലെത്തണം എന്ന് എഴുതിയിരുന്നു.
വിവരം കൂടെയുള്ള ശിവദാസിനെ അറിയിച്ചപ്പോള്‍ “സാര്‍ ഒരു ടാക്സി പിടിച്ചു വീട്ടില്‍
പോയി ആന്റിയെ കൂട്ടി അതെ ടാക്സിയില്‍ വിമാനത്താവളത്തിലേക്ക് പൊയ്ക്കോള്ളൂ, ഞാന്‍ എന്റെ ക്രെഡിറ്റ്
കാര്ഡില്‍ തിരുവനന്തപുരത്തേക്ക് ഉച്ചക്ക്
രണ്ട് മണിക്കുള്ള സില്ക്കെയര്‍ വിമാനത്തില്‍ ടിക്കറ്റെടുത്ത് വരാം” എന്ന് പറഞ്ഞു. ഞാന്‍ വീട്ടില്‍ ചെന്ന്
അമ്മക്ക് അല്പം സീരിയസ് ആണ് എന്ന് പറഞ്ഞു മാലതിയെയും കൂട്ടി അത്യാവശ്യം വസ്ത്രവും പാസ്പോര്‍ട്ടും
എടുത്തു വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ശിവദാസ് ചെക്കിന്‍ കൌണ്ടറില്‍ വിമാനത്താവളജോലിക്കാരുമായി
ഞങ്ങള്‍ ഉടനെ വരും എന്ന് പറഞ്ഞു കൌണ്ടര്‍ അടപ്പിക്കാതെ നില്‍ക്കുകയാണ്. ചെക്കിന്‍
ചെയ്യാനുള്ള സമയം കഴിയാറായി. ഞങ്ങള്‍ ടിക്കറ്റ് വാങ്ങി അകത്തു കയറി. ഒരു വിധം
തിരുവനന്തപുരത്തെത്തി. നാലുമണിക്കൂര്‍ സമയവ്യത്യാസം ഉള്ളതുകൊണ്ട് അഞ്ചു മണിക്ക്
തന്നെ അവിടെ എത്തി. ഒരു ടാക്സി പിടിച്ചു മങ്കൊമ്പില്‍ രാത്രി പത്തുമണിയോടെ എത്തി.
നാട്ടില്‍ നല്ല വെള്ള പ്പൊക്കമായിരുന്നു. ഏതായാലും മംഗലാപുരത്തുനിന്ന് അളിയന്‍
വരുന്നതിനു മുമ്പ് ഞങ്ങള്‍ വീട്ടിലെത്തി. ഞങ്ങള്‍ എപ്പോഴാണ് വരുന്നതെന്നറിക്കാതിരുന്നത്
കൊണ്ടു ബോഡി ആലപ്പുഴ മെഡിക്കല്‍ കോളേജു മോര്‍ച്ചറിയില്‍ വെച്ചിരിക്കുയായിരുന്നു.
Comments
Post a Comment