118.സിംഹപുരത്തു വീണ്ടും - മൂന്നാം ദിവസം

 ഔദ്യോഗികമായി വന്ന കാര്യം കഴിഞ്ഞു, എന്നാലും ഇത്രയും ദൂരം യാത്രചെയ്തു വന്നപ്പോള്‍  സിംഹപുരത്തിന്റെ മറ്റു ഭാഗങ്ങള്‍  കാണാതെ അഥവാ ബോസ്സിനെ കാണിക്കാതെ പോകുന്നതു ശരിയല്ലല്ലോ. രോഗി ഇച്ഛിച്ചതും വൈദ്യന് വിധിച്ചതും ഒന്നെന്ന പോലെ ആതിഥേയര്‍ തന്നെ മൂന്നാം ദിവസം സിംഗപൂറ് കാണലിനു സംവിധാനം ഒരുക്കിയിരുന്നു. ഒരു ദിവസം കൊണ്ടു കാണാന് കഴിയുന്നതു കാണട്ടേ എന്നു ഞാനും. മുന്പരിചയമുള്ളതു കൊണ്ടു സിംഗപൂറില്‍ വരുന്ന ഒരാളും ഒഴിവാക്കാത്ത രണ്ടു കാര്യങ്ങള്‍ സെന്റോസ ദ്വീപിലെ കാഴ്ചകളും മുസ്തഫാ സൂപ്പര്‍മാര്‍ക്കെറ്റിലെ ഷോപ്പിങ്ങുമാണു. അതുകൊണ്ടു ഇതു രണ്ടും ഞങ്ങള്‍  പരിപാടിയില് ചേറ്ത്തു. സമയം കിട്ടിയാല് ഓര്ചര്‍ഡ റോഡിലും പോകണം.

രാവിലെ എഴുനേറ്റപ്പോള്‍  പ്രാതല് കഴിക്കാനായി ഒന്നുമില്ല, കുറച്ചു പച്ചവെള്ളം മാത്രം ഉണ്ടു കുടിക്കാന്. ഏതായാലും താമസസ്ഥലത്തു നിന്നു പുറത്തു കടക്കുക തന്നെ. ഫ്ലാറ്റില്‍  നിന്നു പുറത്തേക്കു കടക്കാന് വാതലിന്റെ പുറകിലുള്ള ഒരു ബട്ടണ് അമറ്ത്തിയാല്‍  മതി. പുറത്തിറങ്ങിയാല്‍  അതു താനെ അടഞ്ഞുകൊള്ളും. പുറത്തു നിന്നു തുറക്കണമെങ്കില്‍  വാതിലിന്റെ പാസ്സ് വേര്‍ഡ്  നമ്പര്‍ അറിഞ്ഞിരിക്കണം. പണ്ടു മാന്ത്രികരു പറയുന്നതു പോലെ അബ്രകടബ്ര പറയുകയല്ല ഒരു കീബോര്‍ഡില്‍  കുത്തണം. മുറിയില്‍  നിന്നു പുറത്തിറങ്ങിയാല്‍  തന്നെ മതിലിനു പുറത്തു കടക്കണമെങ്കില്‍  ഗേറ്റു തുറക്കണം. അതിനും ഒരു ചെറിയ കീബോര്‍ഡില്‍  ഒരു നമ്പറ് ടൈപ്പ്  ചെയ്യണം. നമ്പറ് തെറ്റിയാല് അകത്തു കയറാനോ പുറത്തു പോകാനൊ പറ്റുകയില്ല. വീട്ടിലേക്കു കയറാനും ഗേറ്റു തുറക്കാനും ഉള്ള നമ്പറ് കുറിച്ചു വച്ചതു നന്നായി. അതുകൊണ്ടു വിഷമം കൂടാതെ പുറത്തു കടന്നു, ഒന്നു നടന്നു വരാം എന്നു കരുതി. ബോസ്സ് എഴുനേറ്റിട്ടില്ല. കുറച്ചു നടന്നപ്പോള് ഒരു പെട്രോള് ബങ്കു കണ്ടു. അതിനോടനുബന്ധിച്ചു 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു മിനി ഷോപ്പിങ് കേന്ദ്രം . അവിടെ മിക്കവാറും സാധനങ്ങളുണ്ടായിരുന്നു.  ബ്രെഡ് , ജാം , ചിപ്സ് ഇവയെല്ലാം ഉണ്ടു. കാപ്പിയും കിട്ടും .നമ്മുടെ നാട്ടില്‍  കാണുന്നതരം യന്ത്രത്തില്‍  നിന്നു വരുന്ന കാപ്പി. കാപ്പി യന്ത്രത്തിന്റെ അടുത്തു ചെന്നു നോക്കി. അമേരിക്കന്‍  സ്റ്റൈലില്‍  നാണയം ഇട്ടു കാപ്പിയും മറ്റു ഭക്ഷ്യ വസ്തുക്കളും എടുക്കുന്നതാണോ എന്ന്. പണം ഇടാന്‍ന് സ്ലോട്ടുകളൊന്നും കാണുന്നില്ല. ആട്ടോമാറ്റിക് യന്ത്രം അല്ല. സെയില്‍സില്‍  നില്കുന്ന സ്ത്രീയോടു ചോദിച്ചു. ഒരു ഡോള്ളറും 80 സെന്റും ( 56 രൂപാ) കൊടുത്തു കൂപ്പണ് വാങ്ങി. കാപ്പിക്കുള്ള ബട്ടണമര്‍ത്തി നോക്കി. ചൂടു വെള്ളം മാത്രം വരുന്നുണ്ടു. നമ്മുടെ നാട്ടിലെ നെസ്കഫെ ,ബ്രൂ കോഫി ബൂത്തുകളെപ്പോലെ തന്നെ. പക്ഷെ രാവിലെ ആയതുകൊണ്ടു പാലും കാപ്പിപ്പൊടിയും ഒന്നും അവര്‍ ലോഡു ചെയ്തിട്ടില്ല . ഞാന് വിഷണ്ണനായി നില്കുന്നതു കണ്ടു അവര്‍  വന്നു വേണ്ടതു ചെയ്തപ്പോള്‍  ഒന്നാം തരം കാപ്പി കിട്ടി. രണ്ടു കാപ്പിയും കുറച്ചു ബിസ്കറ്റും ഒരു പാക്കറ്റ് ചിപ്സുമായി പ്രാതല്‍  പാര്‍സലാക്കി എടുത്തു താമസസ്ഥലത്തേക്കു തിരിച്ചു.അവിടെ എത്തിയപ്പോള്‍  ബോസ്സ് എഴുനേറ്റുനില്കുന്നു. പ്രാതലന്വേഷിച്ചു പോയ വിവരം അറിയിച്ചു. ചൂടു കാപ്പിയും ബിസ്കറ്റും ചിപ്സും കഴിച്ചു പ്രാതല് കഴിച്ചപ്പോള് നമ്മുടെ ആതിഥേയര് എത്തിക്കഴിഞ്ഞു നഗര പ്രദക്ഷിണത്തിനു.

പത്തുമണി ആയി. ശനിയാഴ്ച ആയതുകൊണ്ടു മുസ്തഫാ സൂപ്പര്‍മാര്‍ക്കറ്റില്‍ തിരക്കു കൂടും. ഞങ്ങള് സിംഗപൂരിലുള്ളപ്പോള് പച്ചക്കറിയും പലവ്യഞ്ജനവും വാങ്ങാന് രാവിലെ തന്നെ അവിടെ പോകും. നമ്മുടെ നാട്ടിലെ ഏതു സാധനവും അവിടെ ലഭ്യം.. വെള്ളരിക്കാ പടവലങ്ങാ കറിവേപ്പില ഇളവന് എന്നു വേണ്ട കുടമ്പുളിയും മത്സ്യവും മാംസവും എല്ലാം അവിടെ കിട്ടും. ഉച്ച കഴിഞ്ഞാല്‍  നമ്മുടെ നാട്ടുകാരുടെയും സഞ്ചാരികളുടെയും തിരക്കാണു ആയിരക്കണക്കിനു മാതൃകയിലുള്ള വാച്ചുകള് പ്രവേശനകവാടത്തിനു അടുത്തു തന്നെ ഉണ്ടു. സ്വറ്ണം വജ്രം, ജെയിഡു എന്നിങ്ങനെ ആഭരണങ്ങള്‍  വേറൊരു ഭാഗത്തു. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്ക് ഒരു നില തന്നെ, വിവിധ തരം വസ്ത്രങ്ങള്‍ , പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും  കുട്ടികള്‍ക്കും ഉള്ളതെല്ലാം റെഡി. ഏതായാലും പെട്ടെന്നുള്ള യാത്ര ആയതുകൊണ്ടു അധികം ഷോപ്പിങ്ങിനു തയ്യാറെടുപ്പൊന്നും ഇല്ല. എങ്കിലും ശ്രീമതിയുടെ ലിസ്റ്റു നോക്കി കുഞ്ഞു മോള്‍ക്ക് നല്ല ചുവപ്പു നിറത്തില് ചൈനീസ് ഡ്രാഗണ് തുന്നി ചേറ്ത്ത ഒരു കുപ്പായവും, ഒരു സിംഗപൂര് എയര്ഹോസ്റ്റസ്സിന്റെ മാതൃകയില് ഉള്ള ഡ്രസ്സും വാങ്ങി. കൊച്ചുമോനും ഒരു ചൈനീസ് തരത്തിലുള്ള കുപ്പായം വാങ്ങി.

ഞങ്ങള്‍  സിംഗപൂറിലുണ്ടായിരുന്ന സമയത്തു ഒരു സിംഗപൂറ് ഡോളറിനു 24 രൂപ ആയിരുന്നു. ഇപ്പോള് ബാങ്കു നിരക്കു 32 രൂപ. പക്ഷെ ചെന്നൈ വിമാനത്താവളത്തില് തോമസ് കുക്കിലും വികെസി വിദേശപണവിനിമയ സ്ഥാപനത്തിലും അന്വേഷിച്ചപ്പോള് ഒരു ഡോളറിനു 38.50 രൂപാ. ബാങ്കു നിരക്കില് നിന്നും 6.50 കൂടുതല്. ടാക്സിക്കും മറ്റും വേണ്ടി അത്യാവശ്യം കുറച്ചു പണം ഡോളറില് ആക്കി. സമയം ഉണ്ടായിരുന്നെങ്കില് ബാങ്കില് പോയി പണം മാറുമായിരുന്നു. (തിരിച്ചുവന്നപ്പോള്‍  ബാക്കി ഉണ്ടായിരുന്ന കുറച്ചു ഡോളറ് മടക്കി കൊടുത്തപ്പോള് ഒരു ഡോളറിനു 28 രൂപാ വച്ചു തന്നു.) മൂന്നു ദിവസത്തിനിടയില് പത്തു രൂപാ ഒരു ഡോളറിനു നഷ്ടം. ഗുണപാഠം: ഇന്ത്യക്കു പുറത്തുപോകുമ്പോള്‍ അത്യാവശ്യമുള്ള പണം ബാങ്കു വഴി തന്നെ വിദേശ കറന്സിയില് ആക്കുക. നമ്മുടെ നാട്ടിലെ മണി ചേഞ്ചേര്‍സ്, പ്രത്യേകിച്ചും വിമാനത്താവളത്തില് നമ്മുടെ കഴുത്തറക്കാതിരിക്കാന് ഇതു സഹായിക്കും. വിമാനത്താവളത്തില്‍  എല്ലാത്തിനും തീ പിടിച്ച വില ആണല്ലോ. എന്നാല് ക്രെഡിറ്റ് കാറ്ഡുപയോഗിച്ചുള്ള പറ്ചേസിനു ന്യായമായ തുക മാത്രമേ എടുക്കുന്നുള്ളൂ. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ സുവറ്ണ കാറ്ഡു അഥവാ ശുഭയാത്രാ കാറ്ഡു പോലെയുള്ള ക്രെഡിറ്റ് കാറ്ഡില്‍ വിദേശ രാജ്യങ്ങളില് സാധനങ്ങള് വാങ്ങാം. ഞാന് വാങ്ങിയ കുറച്ചു സാധനങ്ങള്കു 34.40 രൂപയേ ഒരു ഡോളറിനായുള്ളൂ. ഇവിടെ സാധാരണ കിട്ടാത്ത ഒരു ബുദ്ധന്റെ ലോക്കറ്റു വാങ്ങി ഷോപ്പിങ് അവസാനിപ്പിച്ചു. ബോസ്സ് കുറെ തുണിത്തരങ്ങളും ചൊക്ലേറ്റും വാങ്ങി. സമയം മണി ഒന്നര.അടുത്തതു ഭക്ഷണം . പ്രാതല് വളരെ ലഘുവായിരുന്നതു കൊണ്ടു നല്ലവണ്ണം വിശക്കുന്നുമുണ്ടു മുസ്തഫായുടെ തൊട്ടടുത്തുള്ള ഒരു ആന്ധ്രാ ഹോട്ടലില്‍  തന്നെ ആവട്ടേ എന്നു തീരുമാനിച്ചു.. വെജിറ്റേറിയനും നോണ് വെജിറ്റേറിയനും ഉണ്ടു. നല്ല ഭക്ഷണം. എണ്ണയില് ഉണ്ടാക്കിയ ആന്ധ്രാ അച്ചാറും മുളകു പൊടിയും ചമ്മന്തിപ്പൊടിയും കൂട്ടി ബോസ്സ് സുഖമായി ഭക്ഷണം കഴിച്ചു. അല്പം ചിക്കന്റെ മറവില് ഞങ്ങള്‍  മറ്റു മൂന്നു പേരും.

അടുത്ത പരിപാടി ഓര്‍ചാര്‍ഡ് റോഡിലേക്കാണു. ഇവിടെ ഓരോ കെട്ടിടത്തിലും മുസ്തഫാപോലെയുള്ള ഷോപ്പിങ്ങ് കേന്ദ്രങ്ങളാണു. ഒരു കേന്ദ്രത്തില്‍  മാത്രം കയറി. കാറിടാന് ആറാം നിലയിലും ഏഴാം നിലയിലുമായി കുറച്ചു കറങ്ങിയ തിനു ശേഷം ആണു ഇടം കിട്ടിയതു. ഓരോ നിലയിലും 30 ഓളം കാറ് പാര്‍ക്ക്  ചെയ്യാനുള്ള സൌകര്യം ഉണ്ടു. കോഴിക്കോട്ടു കാറ് പുറത്തെടുത്താല് ഇടാനുള്ള സൌകര്യക്കുറവു ഞാനോര്‍ത്തു.  കാറ് വാങ്ങി വീട്ടില് ഇട്ടിട്ടു ആട്ടോറിക്ഷായില് യാത്ര ചെയ്യേണ്ട ഗതികേടാണു നമ്മുടെ പട്ടണങ്ങളില്‍. കെട്ടിടങ്ങളുണ്ടാക്കുമ്പോള് അത്യാവശ്യമായ പാര്‍ക്കിങ്  സൌകര്യം താഴത്തെ നിലയിലോ ഭൂമിക്കടിയില്‍  ഒരു നില ഉണ്ടാക്കിയോ ചെയ്യണമെന്നു നിയമം ഉണ്ടെങ്കിലും അതു പാലിക്കപ്പെടുന്നില്ല. പൈസ കൊടുത്തു പാര്‍ക്കിങ്ങിനുള്ള  സൌകര്യവും പരിമിതം. കാറ് പാര്‍ക്ക് ചെയ്തു അകത്തു കയറി. ഒരു മണിക്കൂറിനു രണ്ടു ഡോളറ്  വരെ പാര്ക്കിംഗ് ഫീസ് ഉണ്ടു. മിക്കസാധനങ്ങള്‍ക്കും 50% വിലക്കുറവു എഴുതിവച്ചിട്ടുണ്ടു. എന്നാലും നമുക്കു താങ്ങാന് വയ്യാത്ത വിലയാണു. എല്ലാം ഒന്നു ചുറ്റി നടന്നു കണ്ടു ഞങ്ങള് പുറത്തു കടന്നു. കൂടുതല് കൈ പൊള്ളിക്കാതെ.

 

Comments

Popular posts from this blog

52.മൂന്നു മാസം നീണ്ടു നിന്ന ഒരു പനിയും ചില ആരോഗ്യ പ്രശ്നങ്ങളും ഡല്‍ഹിയില്‍

115. അക്കാഡമിക് ആഡിറ്റ് അനുഭവം

100. അര്‍ദ്ധനഗ്നനായ ഗാന്ധിയും സൈപ്രസ്സുകാരും